Thursday, November 22, 2012

ഒഴിമുറി (കവിത)

അച്ഛാ,
മധുപാല്‍ ഒഴിമുറിയെന്ന 
പേരിലൊരു  പടമെടുത്തു   
എന്താണ് കഥയെന്നറിയില്ല 

പിന്നെയെന്തിനെപ്പറ്റിയെന്നും    

എങ്കിലുമങ്ങിനൊരു വാക്കു 
നെഞ്ചില്ലട്ടയെപോലെ 
പറ്റിയിരിക്കുന്നില്ലേ ?
എത്രനാളായതിങ്ങനെ? 
ചോരയൂറ്റിയൂറ്റി തടിച്ചു വീര്‍ക്കുന്നു ?

ഒരു ജന്മത്തിന്റെ പാപം ,
കുടിച്ചും വലിച്ചും തിന്നും തീര്‍ത്ത
സുകൃതത്തിന്റെ കയ്യപ്പ്നീര്‍ .
ഒപ്പിട്ടു കൊടുക്കുമ്പോള്‍ ,
മുറിക്കു പുറത്തു നിന്നു  ,
അമ്മ കണ്ണീരോപ്പിയിരുന്നോ ?
വലതു കാലു വെച്ച് കെട്ടി   
കുടിയിരുത്തേണ്ട ദേവിക്കു ,
ഒഴിമുറി  വാങ്ങി  
തിന്നു തുടങ്ങിയപ്പോള്‍ 
അമ്മയെപ്പോഴെങ്കിലും 
മൗനങ്ങളില്‍ മുഖം  
ചേര്‍ത്ത് വെച്ചിരുന്നോ ?

എന്തിനായിരുന്നച്ചാ,
ഓടിക്കളിച്ചു വളര്‍ന്ന വീടിനു ,
ഓര്‍മകള്‍ക്ക് 
വാരിത്തിന്ന ഉരുളകള്‍ക്ക് 
മുട്ട് പൊട്ടിയപ്പോള്‍
ചതച്ചു ചേര്‍ത്ത് കെട്ടിയ 
ഇലകള്‍ക്ക് ,
ഒക്കെം കൂടെ ,
ഒരു പിച്ചകാശിട്ട് 
മുദ്ര പത്രതിലെഴുതിച്ചു, 
പടിക്കല്‍ കാത്തു നിന്നവര്‍ക്ക് 
മുന്നില്‍ 
കണ്ണ് നിറച്ചു ചെന്ന് നിന്നത് ,

ആ മഞ്ഞ മുദ്രകടലാസില്‍ 
എഴുതിയതൊന്നും വായിക്കാതെ 
ആരുടേയും മുഖത്ത് നോക്കാതെ 
ഒപ്പിട്ടു, കാശുമായിറങ്ങിയപ്പോ ,
പുറകില്‍ 
പൂട്ടി വളർത്തിയോരു്
പ്രാകിയിരുന്നോ ?

കുലം മുടിച്ചവനെന്നും  
കുരുത്തം കെട്ടവനെന്നും  
പിന്നെയും പിന്നെയും , 
എനിക്കറിയാത്ത പിഴച്ച വാക്കുകള്‍ !!
 
ചോദ്യങ്ങള്‍ക്കൊടുക്കം ഒരൊറ്റ  
ഉത്തരം മാത്രം തെളിയുന്നു
എന്താ വീട് വെക്കാഞ്ഞതെന്നു ,
അത് അത് മാത്രം .