Sunday, October 21, 2012

ഒച്ച(കവിത)

കാറ്റ്,
പുഴ,
കാറ്റ് കുളിര്‍പ്പിക്കുന്ന ചെമ്പകപ്പൂപാടം
അവനെല്ലാമായിരുന്നു .
ഇന്ന് പുതപ്പിനടിയില്‍
വലിയൊരു വയറു കൂര്‍ക്കം വലിക്കുന്നു
കാജാബീഡിയുടെ ചൂര്,
ഉള്ളിലേക്ക് പൊട്ടിയ
തള്ളവിരലിന്റെ കെട്ടനഖം
നഖം വെട്ടി മുറിക്കാന്‍ പറ്റാത്ത കനം.

ആസ്സാമിൽ ഹിന്ദുക്കളും
മാപ്പളമാരും തമ്മിൽ തല്ലാണത്രെ
അവിടെമിവിടെമൊക്കെ
ആളുകളെ കൊല്ലാൻ
ആരോക്കെയോ കത്തികൾ രാകി
മിനുക്കുന്നുണ്ടത്രേ !

പല്ലിന്റെയടിയിൽ പോയത്
കമ്പ് കൊണ്ട് തോണ്ടിയെടുക്കുമ്പോ
എന്റെയോച്ചക്ക് കനം പോരത്രേ,
അരിയില്ല,
പച്ചക്കറിയില്ല, 
വെള്ളം വരാറേയില്ല, 
സാരി കുത്തിക്കീറി,
കെട്ടിയോൻ മഴയിലേക്കിറങ്ങി പോകുമ്പോൾ
ഞാന്‍ വാതില്‍ക്കൽ നില്‍ക്കായിരുന്നു
അല്ലേലും അതിയാനെന്തുന്നു ചെയ്യാനാണ്
ഞാന്‍ എന്തിനാണിങ്ങനെ വെറുതെ പുകയുന്നത്
ഇടയ്ക്കു മുനിഞ്ഞാലും
അടുപ്പ് പുകയുന്നുണ്ട്.
വില പേശീം കണക്കൊപ്പിച്ചും 
കറിക്കുണ്ടാക്കണുണ്ട്
വെയിൽ കൊള്ളാതെ
മഴ ചോരാതെ
ചുരുളാനെടമുണ്ട്
ആസ്സാമിലാരേലും ചത്താലും
ഇനി അവിടെയുമിവിടെയും
ബോംബ്‌ പൊട്ടിയാലും 
ഇവിടെനിക്കെന്താണ് ?

എന്നിട്ടും 
അരി വാര്‍ക്കുമ്പോ..
ശരിക്കും കേട്ടു
എന്റെയുണ്ണി പിറുപിറുക്കുന്നത്
പതുപതുത്ത ഒച്ചയിൽ
കുറുകും പോലെ 
ചീന്തിയ ചോരക്കൊക്കേം പകരം ചോദിക്കും.