Sunday, May 5, 2013

വീണ്ടും

വീണ്ടും എഴുതി നോക്കുകയാണ് . അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും കൂടെയുണ്ടാകുമെന്ന് കരുതട്ടെ?

Saturday, December 15, 2012

ഫേസ്ബുക്ക് (kavitha)

ഒരു മെസ്സേജ്,

ഞാന്‍ പറഞ്ഞ കഥകളില്‍ നീ നായികയാവുന്നു,
ഡയലോഗുകള്‍ കാണാപാഠം പഠിച്ചു
ആടിയാടി പതം വന്നത്
കൂടുതല്‍ നന്നായി ആടുന്നു.

ഒരു ലൈക്‌ ,
ഫേസ്ബുക്കിലേക്ക്
എന്റെ രക്തം പകര്‍ത്തി വെക്കുന്നു
നായിക ഉടലാകുന്നു.

ഒരു കമന്റ്‌ ,
ചീര്‍ത്ത കണ്ണുകള്‍
ഇടത്തോട്ട് തിരിഞ്ഞപ്പോ ചെരിഞ്ഞ മുദ്ര
തൂക്കങ്ങള്‍ അളവുകള്‍,
വാക്കുകള്‍ പൊഴിഞ്ഞു ഞാന്‍
ഒരു ഞരമ്ബാവുന്നു.


അണ്‍ ഫ്രണ്ട് ,

ഇനി അതാണ്‌ ബാക്കി,
പോക്കി പൊക്കി തളര്‍ന്നതാ

എന്നാലും,
നിന്നിലേക്കുള്ള ഒരു ചാണ്‍ ദൂരത്തിനിടയില്‍
ഞാന്‍ മയങ്ങി പോയതാ..

Thursday, November 22, 2012

ഒഴിമുറി (കവിത)

അച്ഛാ,
മധുപാല്‍ ഒഴിമുറിയെന്ന 
പേരിലൊരു  പടമെടുത്തു   
എന്താണ് കഥയെന്നറിയില്ല 

പിന്നെയെന്തിനെപ്പറ്റിയെന്നും    

എങ്കിലുമങ്ങിനൊരു വാക്കു 
നെഞ്ചില്ലട്ടയെപോലെ 
പറ്റിയിരിക്കുന്നില്ലേ ?
എത്രനാളായതിങ്ങനെ? 
ചോരയൂറ്റിയൂറ്റി തടിച്ചു വീര്‍ക്കുന്നു ?

ഒരു ജന്മത്തിന്റെ പാപം ,
കുടിച്ചും വലിച്ചും തിന്നും തീര്‍ത്ത
സുകൃതത്തിന്റെ കയ്യപ്പ്നീര്‍ .
ഒപ്പിട്ടു കൊടുക്കുമ്പോള്‍ ,
മുറിക്കു പുറത്തു നിന്നു  ,
അമ്മ കണ്ണീരോപ്പിയിരുന്നോ ?
വലതു കാലു വെച്ച് കെട്ടി   
കുടിയിരുത്തേണ്ട ദേവിക്കു ,
ഒഴിമുറി  വാങ്ങി  
തിന്നു തുടങ്ങിയപ്പോള്‍ 
അമ്മയെപ്പോഴെങ്കിലും 
മൗനങ്ങളില്‍ മുഖം  
ചേര്‍ത്ത് വെച്ചിരുന്നോ ?

എന്തിനായിരുന്നച്ചാ,
ഓടിക്കളിച്ചു വളര്‍ന്ന വീടിനു ,
ഓര്‍മകള്‍ക്ക് 
വാരിത്തിന്ന ഉരുളകള്‍ക്ക് 
മുട്ട് പൊട്ടിയപ്പോള്‍
ചതച്ചു ചേര്‍ത്ത് കെട്ടിയ 
ഇലകള്‍ക്ക് ,
ഒക്കെം കൂടെ ,
ഒരു പിച്ചകാശിട്ട് 
മുദ്ര പത്രതിലെഴുതിച്ചു, 
പടിക്കല്‍ കാത്തു നിന്നവര്‍ക്ക് 
മുന്നില്‍ 
കണ്ണ് നിറച്ചു ചെന്ന് നിന്നത് ,

ആ മഞ്ഞ മുദ്രകടലാസില്‍ 
എഴുതിയതൊന്നും വായിക്കാതെ 
ആരുടേയും മുഖത്ത് നോക്കാതെ 
ഒപ്പിട്ടു, കാശുമായിറങ്ങിയപ്പോ ,
പുറകില്‍ 
പൂട്ടി വളർത്തിയോരു്
പ്രാകിയിരുന്നോ ?

കുലം മുടിച്ചവനെന്നും  
കുരുത്തം കെട്ടവനെന്നും  
പിന്നെയും പിന്നെയും , 
എനിക്കറിയാത്ത പിഴച്ച വാക്കുകള്‍ !!
 
ചോദ്യങ്ങള്‍ക്കൊടുക്കം ഒരൊറ്റ  
ഉത്തരം മാത്രം തെളിയുന്നു
എന്താ വീട് വെക്കാഞ്ഞതെന്നു ,
അത് അത് മാത്രം .

Sunday, October 21, 2012

ഒച്ച(കവിത)

കാറ്റ്,
പുഴ,
കാറ്റ് കുളിര്‍പ്പിക്കുന്ന ചെമ്പകപ്പൂപാടം
അവനെല്ലാമായിരുന്നു .
ഇന്ന് പുതപ്പിനടിയില്‍
വലിയൊരു വയറു കൂര്‍ക്കം വലിക്കുന്നു
കാജാബീഡിയുടെ ചൂര്,
ഉള്ളിലേക്ക് പൊട്ടിയ
തള്ളവിരലിന്റെ കെട്ടനഖം
നഖം വെട്ടി മുറിക്കാന്‍ പറ്റാത്ത കനം.

ആസ്സാമിൽ ഹിന്ദുക്കളും
മാപ്പളമാരും തമ്മിൽ തല്ലാണത്രെ
അവിടെമിവിടെമൊക്കെ
ആളുകളെ കൊല്ലാൻ
ആരോക്കെയോ കത്തികൾ രാകി
മിനുക്കുന്നുണ്ടത്രേ !

പല്ലിന്റെയടിയിൽ പോയത്
കമ്പ് കൊണ്ട് തോണ്ടിയെടുക്കുമ്പോ
എന്റെയോച്ചക്ക് കനം പോരത്രേ,
അരിയില്ല,
പച്ചക്കറിയില്ല, 
വെള്ളം വരാറേയില്ല, 
സാരി കുത്തിക്കീറി,
കെട്ടിയോൻ മഴയിലേക്കിറങ്ങി പോകുമ്പോൾ
ഞാന്‍ വാതില്‍ക്കൽ നില്‍ക്കായിരുന്നു
അല്ലേലും അതിയാനെന്തുന്നു ചെയ്യാനാണ്
ഞാന്‍ എന്തിനാണിങ്ങനെ വെറുതെ പുകയുന്നത്
ഇടയ്ക്കു മുനിഞ്ഞാലും
അടുപ്പ് പുകയുന്നുണ്ട്.
വില പേശീം കണക്കൊപ്പിച്ചും 
കറിക്കുണ്ടാക്കണുണ്ട്
വെയിൽ കൊള്ളാതെ
മഴ ചോരാതെ
ചുരുളാനെടമുണ്ട്
ആസ്സാമിലാരേലും ചത്താലും
ഇനി അവിടെയുമിവിടെയും
ബോംബ്‌ പൊട്ടിയാലും 
ഇവിടെനിക്കെന്താണ് ?

എന്നിട്ടും 
അരി വാര്‍ക്കുമ്പോ..
ശരിക്കും കേട്ടു
എന്റെയുണ്ണി പിറുപിറുക്കുന്നത്
പതുപതുത്ത ഒച്ചയിൽ
കുറുകും പോലെ 
ചീന്തിയ ചോരക്കൊക്കേം പകരം ചോദിക്കും.

Tuesday, May 10, 2011

ബോഗന്‍വില്ലച്ചെടികള്‍ വീണ്ടും പൂക്കുന്നു

FACT ന്റെ  മുറ്റ്ത്ത് വെട്ടിയൊതുക്കിയ  പുൽമേടുകളിലേക്കു  ചാഞ്ഞ ഇളം ചുവപ്പു ബോഗൻവില്ല പൂക്കളെ കണ്ടപ്പോൾ ഞാൻ ശ്രീരാഗിനെ ഓർത്തു പോയി. ഓർത്തുവെന്നല്ല, വീണ്ടും ഓർത്തു എന്നു പറയുന്നതായിരിക്കും ശരി. കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ അവനെ തന്നെയാണ് ഓർക്കുന്നത്.എങ്കിലും ഇപ്പോഴതിന്റെ ദിശ മാറിയിട്ടുണ്ട്. ഒരു ബന്ധവുമില്ലാഞ്ഞിട്ടും ഞാൻ അമ്മച്ചിയെ കൂടെ ഓർത്തു.

ശ്രീരാഗ്,
ആദ്യം ശ്രീരാഗിനെ കുറിച്ച്,   ഞാനാദ്യം കാണുമ്പോൾ കുഞ്ഞു പിള്ളേരിരിക്കുന്ന ബഞ്ചിലിരുന്ന് അവൻ കഥയുടേയും കവിതയുടേയും ആശാന്മാരെ കേൾക്കുകയായിരുന്നു. അഹങ്കാരത്തിന്റെ ഒറ്റക്കൊമ്പിന്റെ മറകൊണ്ട് അന്നു ഞാനവനെ  ശരിക്കു കണ്ടതു പോലുമില്ല. പിന്നെ പൊട്ടിച്ചിരിയുടെ ഇടവേളയിലാണ്, കറുത്തു മെലിഞ്ഞ പെൺകുട്ടിയോടൊപ്പം പൂക്കൾക്കിടയിലൂടെ നടക്കുന്ന തടിച്ച ആൺകുട്ടിയെ ഞാൻ കണ്ടത്. എന്നിലെ പെണ്ണിന്റെ അസൂയ എത്ര പെട്ടെന്നാണെന്നോ പതഞ്ഞു പുറത്തു ചാടിയത്.എന്റെ കൂടെ ഉണ്ടായിരുന്ന ഒരു സംഘം പെൺകുട്ടികളേയും കൊണ്ട് ആ സ്വർഗത്തിൽ ഇടിച്ചു കയറിയപ്പോഴാണ് ഒന്ന് സമാധാനമായത്.

ഇനി പരിചയപ്പെടുത്തേണ്ടത്, അച്ചുവിനെയാണ്, അത് തന്നെയാണോ അവളുടെ പേരു എന്നു എനിക്കറിയില്ല. പേരുകൾ എന്റെയോ നിങ്ങളുടെയോ അല്ലാത്തതു കൊണ്ടും അതവളുടെ  ശരിപ്പേരല്ലാത്തതു കൊണ്ടും (ശരിപ്പേരു അവനു ഒർമ്മയില്ല, ചെല്ലപ്പേരുകൾ അത്രമാത്രം ശരിപ്പേരായി തീർന്നിരിക്കുന്നു).

ഇനി ഞാൻ പരിചയപ്പെടുത്തുന്ന ശ്രീരാഗ് ഒരു കവിയാണ്, പോസ്റ്റ് കാർഡുകളിൽ കുഞ്ഞു  കവിതകളെഴുതി പോസ്റ്റ് ചെയ്തു എനിക്കയച്ചു തരുന്ന കല്പനികഹൃദയൻ, എന്റെ മറുപടികളിലൊന്നിലും അവൻ കവിതകളല്ലാതെ മറ്റൊന്നും അയച്ചില്ല.

പിന്നെ  ഞങ്ങൾ സംസാരിച്ചു തുടങ്ങുന്ന രാത്രികളിലാണ് ഞാൻ ശ്രീരാഗിനെ കൂടുതലറിയാൻ തുടങ്ങുന്നത്. രാത്രികളിൽ കാല്പനികതയുടെ നീളൻ കുപ്പായമിട്ട് അവനെന്നോടു നല്ല നല്ല  കഥകൾ  പറയുമായിരുന്നു. അവന്റെ കവിതൾ പോലെ സംബോധനകളും, വഴികളുമില്ലാത്ത നല്ല സുന്ദരൻ കഥകൾ അങ്ങനെയാണു ശ്രീരാഗിനെ കഥകളുടെ ഉടയാസുരനായി ഞാൻ വാഴിക്കുന്നത്.
ശ്രീരാഗിനെ  ഇത്രമാത്രം പരിചയപ്പെടുത്തേണ്ടിയിരുന്നില്ല  ല്ലെ ?? പോട്ടെ സംഭവിച്ചുപോയി..
ശ്രീരാഗ് പ്രണയപൂർവ്വം വാങ്ങി  നോക്കി നനച്ചു വളർത്തുന്ന ഒരു ജോടി ബോഗൻവില്ല ചെടികളുണ്ട് അവന്റെ മുറ്റത്ത്. ഒരു ഇളം ചുവപ്പും, ഒരു വെളുപ്പും. അവയിലൂടെ അവൻ അച്ചുവിനെ തന്നെയാണു അനുഭവിച്ചിരുന്നത്.
ഇപ്പോൾ മനസിലായില്ലേ ഞാനെന്തിനാണ് അച്ചുവിനെ ഓർത്തതെന്ന്!

നിലാവു തൂവി നനച്ച ഒരു രാത്രിയിലാണ് അവനെന്നോടു ആദ്യമായി ആർദ്ര-മെന്നു പറയാൻ പറഞ്ഞത്, ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അപരിചിതമായ വാക്കായിരുന്നു അത്, വാക്കുകളില്ലാത്ത ഒരു കുട്ടിയുടെ ശബ്ദം  പോലുമില്ലാതെ ഞാൻ  അന്തംവിട്ടു നിന്നപ്പോഴാണ് അവനാദ്യത്തെ കഥ പറഞ്ഞു തുടങ്ങിയത്.

കഥ -1

      പണ്ട് , ഒരു ഗ്രാമത്തിൽ , ഒരിടവഴയുടെ ഓരത്ത് ഒരു വലിയ മാവിന്റെ അപ്പുറവമിപ്പുറവമായി രണ്ടു വീടുകളുണ്ടായിരുന്നു. രണ്ടു കുപ്പായങ്ങൾ മാത്രം സ്വന്തമായുള്ള ഒരാൺക്കുട്ടിയും അവനെക്കാൾ രണ്ടു ക്ലാസ്സു താഴെയുള്ള ഒരു പെൺക്കുട്ടിയും  അവിടെ താമസിച്ചിരുന്നു. മൺവെട്ടിയ ഇടവഴിയിലൂടെ കൈക്കോർത്തു പിടിച്ച് അവരൊരുമിച്ചു സ്കൂളിൽ പോയിരുന്നു. മെലിഞ്ഞ്  മധുരപുളിങ്ങ  പങ്കുവെച്ചിരുന്നു. കണ്ണി മാങ്ങ   പെറുക്കിയും ഞാവൽപ്പഴം തിന്നും അവർ സ്കൂളിൽ പോവുകയും വരികയും ചെയ്തു. കാക്കകൾ കൊത്തിപ്പറിച്ച്  ഒരു കുയിലിനെയോർത്ത് ഞാവൽപ്പഴ മരച്ചൊട്ടിലിരുന്ന് കരഞ്ഞു. ഒരു ദിവസം പെരുമഴയത്ത് ഒരു കുടയിൽ തിരികെ വീട്ടിലേക്കു വരുമ്പോൾ അവന്റെ കുട വയലുകൾക്കപ്പുറത്തേക്ക് പറന്ന് പോയ്. അരിശം തീർക്കാൻ അവൻ കാറ്റുണ്ടാക്കിയ കമ്പിക്കാലിനെ കാലുയർത്തി തൊഴിച്ചു. കൂടെയോടി വന്ന അവൾ അവനെ വേദനിപ്പിച്ച കമ്പിക്കാലിനോടു കയർത്തു.പറന്നു പോയ കുടയെ കളഞ്ഞ്, വേദനിച്ചു അവരൊരുമിച്ചു വീട്ടലേക്കു നടക്കുമ്പോൾ, കമ്പികാലു തലകുമ്പിട്ടു കരഞ്ഞു.
പിന്നെ പൂത്തുലഞ്ഞു നിൽക്കുന്ന ബോഗൻവില്ല ചെടികളുടെ ചുവട്ടിൽ ഒരുമിച്ച് നിൽക്കുമ്പോൾ, എന്തൊക്കെയോ പറഞ്ഞ് ചിരിക്കുമ്പോൾ, പെട്ടെന്നു കുടുക്കു പൊട്ടിയ കുപ്പായത്തെക്കാട്ടി അവരുറക്കെ ചിരിച്ചപ്പോൾ അവനു ദേഷ്യം വന്നു. ബോഗൻവില്ല ചെടിയുടെ മുള്ളു കൊണ്ടു അവളുടെ വെളുത്ത കയ്യിൽ ചുവന്ന നീളൻ ചാലു തീർത്തു കൊടുത്തു. അവളു  വേദനിച്ചു കരഞ്ഞു തേങ്ങി തേങ്ങി, അതു കണ്ടു വേദനിച്ചു അവനും.

ഫോണിന്റെ  ഇങ്ങേ  തലയ്ക്കൽ എനിക്കും കരച്ചിലു വന്നു. ഒരു കാരണവുമില്ലാതെ ഞാൻ  കരഞ്ഞു. ഇടക്കെപ്പോഴോ ഫോൺ കട്ടായി.


കഥ -2

മൂന്നാം കിട നൊസ്റ്റാൽജിയായി കഥയും കവിതയും മാറുന്നുവെന്നും സമൂഹത്തിലേക്ക്, ഇടിമിന്നൽ പോലെ എഴുത്തുക്കാരനിറങ്ങിചെല്ലണമെന്നും ഞാൻ  പ്രസംഗിച്ച്  ക്ഷീണിച്ച രാത്രിയിലായിരുന്നു അവൻ വീണ്ടും കഥ പറഞ്ഞു തുടങ്ങി 

(ഇതൊരു തുടർകഥയാണ്, പഴയ നായകനും നായികയും തന്നെ)

വീടിനപ്പുറത്തു നിന്നും നാളികേരപ്പൂളു കട്ടെടുത്ത് അവരു കഥ പറഞ്ഞിരിക്കായിരുന്നു. പിന്നെയെപ്പോഴൊ ചിത്രം വരഞ്ഞു  തുടങ്ങി, അരമതിലിൽ ആദ്യം സൂര്യൻ, പിന്നെ മീൻ പിന്നെ കോഴി, ഒടുവിൽ നാണത്തോടെ വീടും വരച്ചു. അന്നാണു കഥാനായകൻ നായികയുടെ കവിളിൽ ചുണ്ടിനു താഴെ ഒരു കുഞ്ഞു മറുകുണ്ടെന്ന് കണ്ടത്. ഇപ്പോൾ ഒരു കിതപ്പോടെ കഥ നിർത്തിയത്  മന്ത്രി പുത്രനാണ്.
ഒരു കിതപ്പിനു ശേഷം അവൻ കഥയുടെ ബാക്കി പറയുമ്പോൾ അതിനൊരുപാടു കൊല്ലത്തെ ഇടവേളയും ഉണ്ടായിരുന്നു. മീശയ്ക്കു കനം വെച്ചു നാളിൽ ഇടംകൈയ്യിൽ ബോഗൻവില്ലയുടെ മുള്ള് കൊണ്ടു കീറിയ വലിയ മുറിപ്പാടുള്ള നായികയെത്തേടിയുള്ള ലക്ഷ്യമില്ലാത്ത യാത്രയുടെ കഥ , കവിതകളിലെ കുയിലിലും ഇടവഴിയിലും ബാക്കി കഥ എനിക്കു പൂരിപ്പിക്കാമായിരുന്നു.

കഥ -3

 ഉറങ്ങാൻ  കിടക്കുമ്പോൾ രണ്ടാമത്തെ കഥയുടെ ബാക്കി എന്നെ വെട്ടയാടി. അച്ചുവിനു നീണ്ട മുടിയും വലിയ കണ്ണുകളുമുണ്ടാവരുതേയെന്നു വെറുതെ പ്രാർത്ഥിച്ചു.

(കഥയുടെ മൂന്നാമിടത്തിലെ പുതിയ നായിക)

ഹോ, കഥ മുഴുമിക്കേണ്ട നേരമായല്ലോ,
കഴിഞ്ഞ രണ്ടാഴ്ച്ചയായി ശ്രീരാഗ് എന്റെ പകലുകളിൽ നിന്നും ഇറങ്ങി  പോയിരുന്നു. അതു കൊണ്ടു തന്നെ ഒരു സാധാരണ പെൺകുട്ടിയെപ്പോലെ ഞാൻ അതിന്റെ  കാരണങ്ങൾ  തിരയുകയായിരുന്നു. ആ നേരത്താണ് പൂത്തുലഞ്ഞ ആ ബോഗൻവില്ലച്ചെടി ഞാൻ കാണുന്നത്, പറഞ്ഞു  തുടങ്ങിയോടത്തേക്കു ഞാൻ തിരിച്ചെത്തിയല്ലോ, അല്ലേ?

കഥ -4 :ബോഗൻ വില്ല വീണ്ടും പൂക്കുമ്പോൾ

അഭിമാനത്തിന്റെ മൂന്നാം കാലത്തിൽ ഉറഞ്ഞു തുള്ളി ശ്രീരാഗിനെ മറന്നു  കളയാൻ എന്റെ മനസു കൽപ്പിച്ച മണിക്കൂറുകളായിരുന്നു അത്. അപ്പോഴാണ് ബോഗൻവില്ലച്ചെടികൾ പറ്റിച്ചത്. ഉറങ്ങി  നിറംകെട്ട പുല്ലുകൾക്കു മീതെ അവയിങ്ങനെ  പൂത്തുലഞ്ഞു കിടന്ന. ഒരില പോലുമില്ലാത്ത വിധം, തണ്ടു കാണാത്തത്രയും പൂക്കൾ.അതിനു മുന്നേ പ്രണയത്തിന്റെ മുറിവിൽ നിന്നും എനിക്ക് ആർദ്രം പറിചെടുക്കാനായേക്കും പിന്നെ, FACT ന്റെ പൂന്തോട്ടത്തിലെ  മറ്റൊരു ചെടിയും പൂത്തിട്ടിലായിരുന്നു.
പലതിനും ഇല പോലുമില്ലായിരുന്നു. ബാത്ത്രൂമിൽ കയറി വാതിലടച്ചു കുറ്റിയിട്ടു ഞാൻ ആർദ്ര-മെന്നു പറഞ്ഞു നോക്കി. എനിക്കു ഇത്ര ആർദ്രമായി ( മറ്റെങ്ങിനെയാണ്  ഞാനതിനെ വിശേഷിപ്പിക്കുക) പറയാനാകുമെന്നു, ഞാനൊരിക്കൽ പോലും കരുതിയിരുന്നില്ല.
ഈ കഥ രാത്രിയുടെ മൂന്നാം യാമം വരെ നീണ്ടു നിൽക്കില്ല. പുതിയ നിയമങ്ങളായതു കൊണ്ട് രാജാവ് വധ ശിക്ഷ വിധിക്കില്ല എങ്കിലും എനിക്കു കൊട്ടാരം  വിട്ടിറങ്ങേണ്ടി വരും.ഇറങ്ങി  നടക്കേണ്ട വഴികളേതെന്നറിയില്ല, കയറിച്ചെല്ലേണ്ട വാതിലുകളും എന്നാലും അപ്പോഴും FACT -ന്റെ പൂന്തോട്ടത്തിലും, ശ്രീരാഗിന്റെ മലർവാടിയിലും L.P. സ്കൂളിന്റെ കുഞ്ഞു മതിലിലും കാലം തെറ്റി ബോഗൻവില്ലച്ചെടികൾ പൂത്തു നിൽക്കുന്നുണ്ടാവും, അവരാരും അതറിയുന്നില്ലേലും

Thursday, April 21, 2011

നൂറ ( കവിത)


"ഈ  മലയാളം  മുന്‍ഷി  പണി  കവിയെ  കൊല്ലും "
പണ്ട് ആത്മകഥയില്‍ " പി " എഴുതി 
 
 
മനോരമയുടെ  എഴുത്തുപുരയില്‍  കവിതയുടെ  നിരകുടവുമായി  വന്ന  ഒരു കുട്ടിയുണ്ടായിരുന്നു ' നൂറാ" ,
അവള്‍  ടീച്ചറായി  പോയി 
രണ്ടാം  ക്ലാസിലെ  വലിയ  ടീച്ചര്‍
ഇപ്പോള്‍  അവളുടെ  എഴുത്ത്  കാണാറില്ല 
കവിതാ ക്യാമ്പുകളില്‍  അവളുടെ ശബ്ദം   കേള്‍ക്കാറില്ല 
അവളെ  അനേഷിച്ചു  പോകുകയാണ്  എന്റെ  അക്ഷരങ്ങള്‍ )





നൂറയുടെ രണ്ടാം ക്ലാസിലെ 
എല്ലാ പിള്ളേരും  ജയിച്ചു
തട്ടമിട്ട കൊച്ചു മിടുക്കിക്ക്
നൂറില്‍ നൂറാത്രേ 

ചുവന്ന കണ്ണും
ചൂരല്‍ വടിയും കയ്യിലുള്ള 
റഹ്മാന്‍ മാഷെ
ടീച്ചര്‍ക്കും പേടിയാണത്രെ
പണ്ടയാളവളെയും നുള്ളി
തുടയിലെ തൊലിയെടുത്തിട്ടുണ്ടത്രേ,

അക്ഷരമെഴുതാനറിയാഞ്ഞിട്ടും  
എണ്ണക്കം  തെറ്റിയിട്ടും,
ചിത്രം നോക്കി പറഞ്ഞ
കഥയങ്ങിനെ  നീണ്ടു  നീണ്ടു
പോയിട്ടും
നൂറാന്റെ പിള്ളേരോക്കെയും ജയിച്ചു


റഹ്മാന്‍  മാഷ്‌
നുള്ളി  തോലിയെടുക്കാന്‍ 
വന്നപ്പോള്‍
നെഞ്ചോടു ചേര്‍ത്തു 
പിടിച്ചവള്‍ക്ക്
മൂന്നാം ക്ലാസ്സില്‍ പോണ്ടാത്രേ ,!

രാത്രി,
മുഹ്സിനോട് രണ്ടാം ക്ലാസ്സിന്റെ 
കഥ പറഞ്ഞാണത്രെ അവളുറങ്ങി  പോകാര്‍
അടിവയറ്റിലെയനക്കമറിയുമ്പോള്‍ 
ചുണ്ടില്‍  പുള്ളിയുള്ള
സുന്ദരിയെ
അവളു  മടിയില്‍ വെയ്ക്കാരു-    
മുണ്ടത്രേ

" നൂറാ ,
നീയെഴുത്തു മറന്നോ ?
കവിതയെഴുതാന്‍   ?
കാമ്പുകളിലഗ്നിയായി പടരാന്‍ ?
പെണ്ണിന്റെ  ദണ്ണംമെഴുതാന്‍
കുഞ്ഞിന്റെ ,
കരച്ചിലു പകര്‍ത്താന്‍ ?"
എന്റെയെഴുത്തു വിറച്ചു
 

രണ്ടാം ക്ലാസ്സിന്റെ  ഉമ്മറപ്പടിയില്‍
അത് വെള്ളം ദാഹിച്ചു
കുഴഞ്ഞു വീണു
കണ്ണട വെച്ച  മിടുക്കന്‍ 
വെള്ളം കൊടുത്തു
(എന്നിട്ടും,
നൂറാ തിരിഞ്ഞു നോക്കിയില്ല )

ഉച്ചക്ക്  ബെല്ലടിച്ചപ്പോള്‍
എന്റെയക്ഷരങ്ങള്‍
ആരോടും യാത്ര പറയാതെ
ഇറങ്ങി പോന്നു

Tuesday, April 12, 2011

എന്റെപെണ്ണ് (കവിത )

എന്റെ പെണ്ണിന്
ആട  നല്‍ക്കുക
അവള്‍ക്കു ഉടലെഴുത്തിന്റെ 
ഗണിതം ഉപദേശിക്കുക
നാണം കവച്ചുവെക്കാന്‍
ഒരു  കൈത്താങ്ങ്‌ കൊടുക്കുക

അവളുടെ രാഷ്ട്രീയം ശരീരമാണെന്നു
വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുക
സൌന്ദര്യത്തിന്റെ,
ഒന്നാം പാഠം കൊണ്ട് 
കാമുകിയാക്കുക
ആത്മബോധം തകര്‍ത്ത് 
ഭാര്യയാക്കുക
ഉടലാണവളെന്ന്
ഉറക്കെ പറയിക്കുക
അവളുടെ ഉറക്കറ വര്ത്തമാനങ്ങള്‍ക്ക്,
രതി അനുഭവങ്ങള്‍ക്ക് , 
മാത്രം കാത് കൊടുക്കുക
അവളുടെ അതൃപ്തികളില്‍
ദുഖിക്കുക  
പിന്നെ,
ഉടയാത്ത മുലകളെയും
അയയാത്ത വയറിനെയും 
പാടിപുകഴ്ത്ത്ത്തുക
വെളുക്കാനും തുടുക്കാനും 
തേക്കാനും ഉടുക്കാനും 
നിറയെ വാങ്ങികൊടുക്കുക
ഇനിയുമവള്‍ക്ക് ഇടം
കൊടുത്തീലെന്നു പറയിക്കാതെ
ഇതിലുമേറെ എന്ത്കൊടുക്കാനാണ് ?