Sunday, May 5, 2013

വീണ്ടും

വീണ്ടും എഴുതി നോക്കുകയാണ് . അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും കൂടെയുണ്ടാകുമെന്ന് കരുതട്ടെ?

Saturday, December 15, 2012

ഫേസ്ബുക്ക് (kavitha)

ഒരു മെസ്സേജ്,

ഞാന്‍ പറഞ്ഞ കഥകളില്‍ നീ നായികയാവുന്നു,
ഡയലോഗുകള്‍ കാണാപാഠം പഠിച്ചു
ആടിയാടി പതം വന്നത്
കൂടുതല്‍ നന്നായി ആടുന്നു.

ഒരു ലൈക്‌ ,
ഫേസ്ബുക്കിലേക്ക്
എന്റെ രക്തം പകര്‍ത്തി വെക്കുന്നു
നായിക ഉടലാകുന്നു.

ഒരു കമന്റ്‌ ,
ചീര്‍ത്ത കണ്ണുകള്‍
ഇടത്തോട്ട് തിരിഞ്ഞപ്പോ ചെരിഞ്ഞ മുദ്ര
തൂക്കങ്ങള്‍ അളവുകള്‍,
വാക്കുകള്‍ പൊഴിഞ്ഞു ഞാന്‍
ഒരു ഞരമ്ബാവുന്നു.


അണ്‍ ഫ്രണ്ട് ,

ഇനി അതാണ്‌ ബാക്കി,
പോക്കി പൊക്കി തളര്‍ന്നതാ

എന്നാലും,
നിന്നിലേക്കുള്ള ഒരു ചാണ്‍ ദൂരത്തിനിടയില്‍
ഞാന്‍ മയങ്ങി പോയതാ..

Thursday, November 22, 2012

ഒഴിമുറി (കവിത)

അച്ഛാ,
മധുപാല്‍ ഒഴിമുറിയെന്ന 
പേരിലൊരു  പടമെടുത്തു   
എന്താണ് കഥയെന്നറിയില്ല 

പിന്നെയെന്തിനെപ്പറ്റിയെന്നും    

എങ്കിലുമങ്ങിനൊരു വാക്കു 
നെഞ്ചില്ലട്ടയെപോലെ 
പറ്റിയിരിക്കുന്നില്ലേ ?
എത്രനാളായതിങ്ങനെ? 
ചോരയൂറ്റിയൂറ്റി തടിച്ചു വീര്‍ക്കുന്നു ?

ഒരു ജന്മത്തിന്റെ പാപം ,
കുടിച്ചും വലിച്ചും തിന്നും തീര്‍ത്ത
സുകൃതത്തിന്റെ കയ്യപ്പ്നീര്‍ .
ഒപ്പിട്ടു കൊടുക്കുമ്പോള്‍ ,
മുറിക്കു പുറത്തു നിന്നു  ,
അമ്മ കണ്ണീരോപ്പിയിരുന്നോ ?
വലതു കാലു വെച്ച് കെട്ടി   
കുടിയിരുത്തേണ്ട ദേവിക്കു ,
ഒഴിമുറി  വാങ്ങി  
തിന്നു തുടങ്ങിയപ്പോള്‍ 
അമ്മയെപ്പോഴെങ്കിലും 
മൗനങ്ങളില്‍ മുഖം  
ചേര്‍ത്ത് വെച്ചിരുന്നോ ?

എന്തിനായിരുന്നച്ചാ,
ഓടിക്കളിച്ചു വളര്‍ന്ന വീടിനു ,
ഓര്‍മകള്‍ക്ക് 
വാരിത്തിന്ന ഉരുളകള്‍ക്ക് 
മുട്ട് പൊട്ടിയപ്പോള്‍
ചതച്ചു ചേര്‍ത്ത് കെട്ടിയ 
ഇലകള്‍ക്ക് ,
ഒക്കെം കൂടെ ,
ഒരു പിച്ചകാശിട്ട് 
മുദ്ര പത്രതിലെഴുതിച്ചു, 
പടിക്കല്‍ കാത്തു നിന്നവര്‍ക്ക് 
മുന്നില്‍ 
കണ്ണ് നിറച്ചു ചെന്ന് നിന്നത് ,

ആ മഞ്ഞ മുദ്രകടലാസില്‍ 
എഴുതിയതൊന്നും വായിക്കാതെ 
ആരുടേയും മുഖത്ത് നോക്കാതെ 
ഒപ്പിട്ടു, കാശുമായിറങ്ങിയപ്പോ ,
പുറകില്‍ 
പൂട്ടി വളർത്തിയോരു്
പ്രാകിയിരുന്നോ ?

കുലം മുടിച്ചവനെന്നും  
കുരുത്തം കെട്ടവനെന്നും  
പിന്നെയും പിന്നെയും , 
എനിക്കറിയാത്ത പിഴച്ച വാക്കുകള്‍ !!
 
ചോദ്യങ്ങള്‍ക്കൊടുക്കം ഒരൊറ്റ  
ഉത്തരം മാത്രം തെളിയുന്നു
എന്താ വീട് വെക്കാഞ്ഞതെന്നു ,
അത് അത് മാത്രം .

Sunday, October 21, 2012

ഒച്ച(കവിത)

കാറ്റ്,
പുഴ,
കാറ്റ് കുളിര്‍പ്പിക്കുന്ന ചെമ്പകപ്പൂപാടം
അവനെല്ലാമായിരുന്നു .
ഇന്ന് പുതപ്പിനടിയില്‍
വലിയൊരു വയറു കൂര്‍ക്കം വലിക്കുന്നു
കാജാബീഡിയുടെ ചൂര്,
ഉള്ളിലേക്ക് പൊട്ടിയ
തള്ളവിരലിന്റെ കെട്ടനഖം
നഖം വെട്ടി മുറിക്കാന്‍ പറ്റാത്ത കനം.

ആസ്സാമിൽ ഹിന്ദുക്കളും
മാപ്പളമാരും തമ്മിൽ തല്ലാണത്രെ
അവിടെമിവിടെമൊക്കെ
ആളുകളെ കൊല്ലാൻ
ആരോക്കെയോ കത്തികൾ രാകി
മിനുക്കുന്നുണ്ടത്രേ !

പല്ലിന്റെയടിയിൽ പോയത്
കമ്പ് കൊണ്ട് തോണ്ടിയെടുക്കുമ്പോ
എന്റെയോച്ചക്ക് കനം പോരത്രേ,
അരിയില്ല,
പച്ചക്കറിയില്ല, 
വെള്ളം വരാറേയില്ല, 
സാരി കുത്തിക്കീറി,
കെട്ടിയോൻ മഴയിലേക്കിറങ്ങി പോകുമ്പോൾ
ഞാന്‍ വാതില്‍ക്കൽ നില്‍ക്കായിരുന്നു
അല്ലേലും അതിയാനെന്തുന്നു ചെയ്യാനാണ്
ഞാന്‍ എന്തിനാണിങ്ങനെ വെറുതെ പുകയുന്നത്
ഇടയ്ക്കു മുനിഞ്ഞാലും
അടുപ്പ് പുകയുന്നുണ്ട്.
വില പേശീം കണക്കൊപ്പിച്ചും 
കറിക്കുണ്ടാക്കണുണ്ട്
വെയിൽ കൊള്ളാതെ
മഴ ചോരാതെ
ചുരുളാനെടമുണ്ട്
ആസ്സാമിലാരേലും ചത്താലും
ഇനി അവിടെയുമിവിടെയും
ബോംബ്‌ പൊട്ടിയാലും 
ഇവിടെനിക്കെന്താണ് ?

എന്നിട്ടും 
അരി വാര്‍ക്കുമ്പോ..
ശരിക്കും കേട്ടു
എന്റെയുണ്ണി പിറുപിറുക്കുന്നത്
പതുപതുത്ത ഒച്ചയിൽ
കുറുകും പോലെ 
ചീന്തിയ ചോരക്കൊക്കേം പകരം ചോദിക്കും.

Tuesday, May 10, 2011

ബോഗന്‍വില്ലച്ചെടികള്‍ വീണ്ടും പൂക്കുന്നു

FACT ന്റെ  മുറ്റ്ത്ത് വെട്ടിയൊതുക്കിയ  പുൽമേടുകളിലേക്കു  ചാഞ്ഞ ഇളം ചുവപ്പു ബോഗൻവില്ല പൂക്കളെ കണ്ടപ്പോൾ ഞാൻ ശ്രീരാഗിനെ ഓർത്തു പോയി. ഓർത്തുവെന്നല്ല, വീണ്ടും ഓർത്തു എന്നു പറയുന്നതായിരിക്കും ശരി. കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ അവനെ തന്നെയാണ് ഓർക്കുന്നത്.എങ്കിലും ഇപ്പോഴതിന്റെ ദിശ മാറിയിട്ടുണ്ട്. ഒരു ബന്ധവുമില്ലാഞ്ഞിട്ടും ഞാൻ അമ്മച്ചിയെ കൂടെ ഓർത്തു.

ശ്രീരാഗ്,
ആദ്യം ശ്രീരാഗിനെ കുറിച്ച്,   ഞാനാദ്യം കാണുമ്പോൾ കുഞ്ഞു പിള്ളേരിരിക്കുന്ന ബഞ്ചിലിരുന്ന് അവൻ കഥയുടേയും കവിതയുടേയും ആശാന്മാരെ കേൾക്കുകയായിരുന്നു. അഹങ്കാരത്തിന്റെ ഒറ്റക്കൊമ്പിന്റെ മറകൊണ്ട് അന്നു ഞാനവനെ  ശരിക്കു കണ്ടതു പോലുമില്ല. പിന്നെ പൊട്ടിച്ചിരിയുടെ ഇടവേളയിലാണ്, കറുത്തു മെലിഞ്ഞ പെൺകുട്ടിയോടൊപ്പം പൂക്കൾക്കിടയിലൂടെ നടക്കുന്ന തടിച്ച ആൺകുട്ടിയെ ഞാൻ കണ്ടത്. എന്നിലെ പെണ്ണിന്റെ അസൂയ എത്ര പെട്ടെന്നാണെന്നോ പതഞ്ഞു പുറത്തു ചാടിയത്.എന്റെ കൂടെ ഉണ്ടായിരുന്ന ഒരു സംഘം പെൺകുട്ടികളേയും കൊണ്ട് ആ സ്വർഗത്തിൽ ഇടിച്ചു കയറിയപ്പോഴാണ് ഒന്ന് സമാധാനമായത്.

ഇനി പരിചയപ്പെടുത്തേണ്ടത്, അച്ചുവിനെയാണ്, അത് തന്നെയാണോ അവളുടെ പേരു എന്നു എനിക്കറിയില്ല. പേരുകൾ എന്റെയോ നിങ്ങളുടെയോ അല്ലാത്തതു കൊണ്ടും അതവളുടെ  ശരിപ്പേരല്ലാത്തതു കൊണ്ടും (ശരിപ്പേരു അവനു ഒർമ്മയില്ല, ചെല്ലപ്പേരുകൾ അത്രമാത്രം ശരിപ്പേരായി തീർന്നിരിക്കുന്നു).

ഇനി ഞാൻ പരിചയപ്പെടുത്തുന്ന ശ്രീരാഗ് ഒരു കവിയാണ്, പോസ്റ്റ് കാർഡുകളിൽ കുഞ്ഞു  കവിതകളെഴുതി പോസ്റ്റ് ചെയ്തു എനിക്കയച്ചു തരുന്ന കല്പനികഹൃദയൻ, എന്റെ മറുപടികളിലൊന്നിലും അവൻ കവിതകളല്ലാതെ മറ്റൊന്നും അയച്ചില്ല.

പിന്നെ  ഞങ്ങൾ സംസാരിച്ചു തുടങ്ങുന്ന രാത്രികളിലാണ് ഞാൻ ശ്രീരാഗിനെ കൂടുതലറിയാൻ തുടങ്ങുന്നത്. രാത്രികളിൽ കാല്പനികതയുടെ നീളൻ കുപ്പായമിട്ട് അവനെന്നോടു നല്ല നല്ല  കഥകൾ  പറയുമായിരുന്നു. അവന്റെ കവിതൾ പോലെ സംബോധനകളും, വഴികളുമില്ലാത്ത നല്ല സുന്ദരൻ കഥകൾ അങ്ങനെയാണു ശ്രീരാഗിനെ കഥകളുടെ ഉടയാസുരനായി ഞാൻ വാഴിക്കുന്നത്.
ശ്രീരാഗിനെ  ഇത്രമാത്രം പരിചയപ്പെടുത്തേണ്ടിയിരുന്നില്ല  ല്ലെ ?? പോട്ടെ സംഭവിച്ചുപോയി..
ശ്രീരാഗ് പ്രണയപൂർവ്വം വാങ്ങി  നോക്കി നനച്ചു വളർത്തുന്ന ഒരു ജോടി ബോഗൻവില്ല ചെടികളുണ്ട് അവന്റെ മുറ്റത്ത്. ഒരു ഇളം ചുവപ്പും, ഒരു വെളുപ്പും. അവയിലൂടെ അവൻ അച്ചുവിനെ തന്നെയാണു അനുഭവിച്ചിരുന്നത്.
ഇപ്പോൾ മനസിലായില്ലേ ഞാനെന്തിനാണ് അച്ചുവിനെ ഓർത്തതെന്ന്!

നിലാവു തൂവി നനച്ച ഒരു രാത്രിയിലാണ് അവനെന്നോടു ആദ്യമായി ആർദ്ര-മെന്നു പറയാൻ പറഞ്ഞത്, ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അപരിചിതമായ വാക്കായിരുന്നു അത്, വാക്കുകളില്ലാത്ത ഒരു കുട്ടിയുടെ ശബ്ദം  പോലുമില്ലാതെ ഞാൻ  അന്തംവിട്ടു നിന്നപ്പോഴാണ് അവനാദ്യത്തെ കഥ പറഞ്ഞു തുടങ്ങിയത്.

കഥ -1

      പണ്ട് , ഒരു ഗ്രാമത്തിൽ , ഒരിടവഴയുടെ ഓരത്ത് ഒരു വലിയ മാവിന്റെ അപ്പുറവമിപ്പുറവമായി രണ്ടു വീടുകളുണ്ടായിരുന്നു. രണ്ടു കുപ്പായങ്ങൾ മാത്രം സ്വന്തമായുള്ള ഒരാൺക്കുട്ടിയും അവനെക്കാൾ രണ്ടു ക്ലാസ്സു താഴെയുള്ള ഒരു പെൺക്കുട്ടിയും  അവിടെ താമസിച്ചിരുന്നു. മൺവെട്ടിയ ഇടവഴിയിലൂടെ കൈക്കോർത്തു പിടിച്ച് അവരൊരുമിച്ചു സ്കൂളിൽ പോയിരുന്നു. മെലിഞ്ഞ്  മധുരപുളിങ്ങ  പങ്കുവെച്ചിരുന്നു. കണ്ണി മാങ്ങ   പെറുക്കിയും ഞാവൽപ്പഴം തിന്നും അവർ സ്കൂളിൽ പോവുകയും വരികയും ചെയ്തു. കാക്കകൾ കൊത്തിപ്പറിച്ച്  ഒരു കുയിലിനെയോർത്ത് ഞാവൽപ്പഴ മരച്ചൊട്ടിലിരുന്ന് കരഞ്ഞു. ഒരു ദിവസം പെരുമഴയത്ത് ഒരു കുടയിൽ തിരികെ വീട്ടിലേക്കു വരുമ്പോൾ അവന്റെ കുട വയലുകൾക്കപ്പുറത്തേക്ക് പറന്ന് പോയ്. അരിശം തീർക്കാൻ അവൻ കാറ്റുണ്ടാക്കിയ കമ്പിക്കാലിനെ കാലുയർത്തി തൊഴിച്ചു. കൂടെയോടി വന്ന അവൾ അവനെ വേദനിപ്പിച്ച കമ്പിക്കാലിനോടു കയർത്തു.പറന്നു പോയ കുടയെ കളഞ്ഞ്, വേദനിച്ചു അവരൊരുമിച്ചു വീട്ടലേക്കു നടക്കുമ്പോൾ, കമ്പികാലു തലകുമ്പിട്ടു കരഞ്ഞു.
പിന്നെ പൂത്തുലഞ്ഞു നിൽക്കുന്ന ബോഗൻവില്ല ചെടികളുടെ ചുവട്ടിൽ ഒരുമിച്ച് നിൽക്കുമ്പോൾ, എന്തൊക്കെയോ പറഞ്ഞ് ചിരിക്കുമ്പോൾ, പെട്ടെന്നു കുടുക്കു പൊട്ടിയ കുപ്പായത്തെക്കാട്ടി അവരുറക്കെ ചിരിച്ചപ്പോൾ അവനു ദേഷ്യം വന്നു. ബോഗൻവില്ല ചെടിയുടെ മുള്ളു കൊണ്ടു അവളുടെ വെളുത്ത കയ്യിൽ ചുവന്ന നീളൻ ചാലു തീർത്തു കൊടുത്തു. അവളു  വേദനിച്ചു കരഞ്ഞു തേങ്ങി തേങ്ങി, അതു കണ്ടു വേദനിച്ചു അവനും.

ഫോണിന്റെ  ഇങ്ങേ  തലയ്ക്കൽ എനിക്കും കരച്ചിലു വന്നു. ഒരു കാരണവുമില്ലാതെ ഞാൻ  കരഞ്ഞു. ഇടക്കെപ്പോഴോ ഫോൺ കട്ടായി.


കഥ -2

മൂന്നാം കിട നൊസ്റ്റാൽജിയായി കഥയും കവിതയും മാറുന്നുവെന്നും സമൂഹത്തിലേക്ക്, ഇടിമിന്നൽ പോലെ എഴുത്തുക്കാരനിറങ്ങിചെല്ലണമെന്നും ഞാൻ  പ്രസംഗിച്ച്  ക്ഷീണിച്ച രാത്രിയിലായിരുന്നു അവൻ വീണ്ടും കഥ പറഞ്ഞു തുടങ്ങി 

(ഇതൊരു തുടർകഥയാണ്, പഴയ നായകനും നായികയും തന്നെ)

വീടിനപ്പുറത്തു നിന്നും നാളികേരപ്പൂളു കട്ടെടുത്ത് അവരു കഥ പറഞ്ഞിരിക്കായിരുന്നു. പിന്നെയെപ്പോഴൊ ചിത്രം വരഞ്ഞു  തുടങ്ങി, അരമതിലിൽ ആദ്യം സൂര്യൻ, പിന്നെ മീൻ പിന്നെ കോഴി, ഒടുവിൽ നാണത്തോടെ വീടും വരച്ചു. അന്നാണു കഥാനായകൻ നായികയുടെ കവിളിൽ ചുണ്ടിനു താഴെ ഒരു കുഞ്ഞു മറുകുണ്ടെന്ന് കണ്ടത്. ഇപ്പോൾ ഒരു കിതപ്പോടെ കഥ നിർത്തിയത്  മന്ത്രി പുത്രനാണ്.
ഒരു കിതപ്പിനു ശേഷം അവൻ കഥയുടെ ബാക്കി പറയുമ്പോൾ അതിനൊരുപാടു കൊല്ലത്തെ ഇടവേളയും ഉണ്ടായിരുന്നു. മീശയ്ക്കു കനം വെച്ചു നാളിൽ ഇടംകൈയ്യിൽ ബോഗൻവില്ലയുടെ മുള്ള് കൊണ്ടു കീറിയ വലിയ മുറിപ്പാടുള്ള നായികയെത്തേടിയുള്ള ലക്ഷ്യമില്ലാത്ത യാത്രയുടെ കഥ , കവിതകളിലെ കുയിലിലും ഇടവഴിയിലും ബാക്കി കഥ എനിക്കു പൂരിപ്പിക്കാമായിരുന്നു.

കഥ -3

 ഉറങ്ങാൻ  കിടക്കുമ്പോൾ രണ്ടാമത്തെ കഥയുടെ ബാക്കി എന്നെ വെട്ടയാടി. അച്ചുവിനു നീണ്ട മുടിയും വലിയ കണ്ണുകളുമുണ്ടാവരുതേയെന്നു വെറുതെ പ്രാർത്ഥിച്ചു.

(കഥയുടെ മൂന്നാമിടത്തിലെ പുതിയ നായിക)

ഹോ, കഥ മുഴുമിക്കേണ്ട നേരമായല്ലോ,
കഴിഞ്ഞ രണ്ടാഴ്ച്ചയായി ശ്രീരാഗ് എന്റെ പകലുകളിൽ നിന്നും ഇറങ്ങി  പോയിരുന്നു. അതു കൊണ്ടു തന്നെ ഒരു സാധാരണ പെൺകുട്ടിയെപ്പോലെ ഞാൻ അതിന്റെ  കാരണങ്ങൾ  തിരയുകയായിരുന്നു. ആ നേരത്താണ് പൂത്തുലഞ്ഞ ആ ബോഗൻവില്ലച്ചെടി ഞാൻ കാണുന്നത്, പറഞ്ഞു  തുടങ്ങിയോടത്തേക്കു ഞാൻ തിരിച്ചെത്തിയല്ലോ, അല്ലേ?

കഥ -4 :ബോഗൻ വില്ല വീണ്ടും പൂക്കുമ്പോൾ

അഭിമാനത്തിന്റെ മൂന്നാം കാലത്തിൽ ഉറഞ്ഞു തുള്ളി ശ്രീരാഗിനെ മറന്നു  കളയാൻ എന്റെ മനസു കൽപ്പിച്ച മണിക്കൂറുകളായിരുന്നു അത്. അപ്പോഴാണ് ബോഗൻവില്ലച്ചെടികൾ പറ്റിച്ചത്. ഉറങ്ങി  നിറംകെട്ട പുല്ലുകൾക്കു മീതെ അവയിങ്ങനെ  പൂത്തുലഞ്ഞു കിടന്ന. ഒരില പോലുമില്ലാത്ത വിധം, തണ്ടു കാണാത്തത്രയും പൂക്കൾ.അതിനു മുന്നേ പ്രണയത്തിന്റെ മുറിവിൽ നിന്നും എനിക്ക് ആർദ്രം പറിചെടുക്കാനായേക്കും പിന്നെ, FACT ന്റെ പൂന്തോട്ടത്തിലെ  മറ്റൊരു ചെടിയും പൂത്തിട്ടിലായിരുന്നു.
പലതിനും ഇല പോലുമില്ലായിരുന്നു. ബാത്ത്രൂമിൽ കയറി വാതിലടച്ചു കുറ്റിയിട്ടു ഞാൻ ആർദ്ര-മെന്നു പറഞ്ഞു നോക്കി. എനിക്കു ഇത്ര ആർദ്രമായി ( മറ്റെങ്ങിനെയാണ്  ഞാനതിനെ വിശേഷിപ്പിക്കുക) പറയാനാകുമെന്നു, ഞാനൊരിക്കൽ പോലും കരുതിയിരുന്നില്ല.
ഈ കഥ രാത്രിയുടെ മൂന്നാം യാമം വരെ നീണ്ടു നിൽക്കില്ല. പുതിയ നിയമങ്ങളായതു കൊണ്ട് രാജാവ് വധ ശിക്ഷ വിധിക്കില്ല എങ്കിലും എനിക്കു കൊട്ടാരം  വിട്ടിറങ്ങേണ്ടി വരും.ഇറങ്ങി  നടക്കേണ്ട വഴികളേതെന്നറിയില്ല, കയറിച്ചെല്ലേണ്ട വാതിലുകളും എന്നാലും അപ്പോഴും FACT -ന്റെ പൂന്തോട്ടത്തിലും, ശ്രീരാഗിന്റെ മലർവാടിയിലും L.P. സ്കൂളിന്റെ കുഞ്ഞു മതിലിലും കാലം തെറ്റി ബോഗൻവില്ലച്ചെടികൾ പൂത്തു നിൽക്കുന്നുണ്ടാവും, അവരാരും അതറിയുന്നില്ലേലും

Thursday, April 21, 2011

നൂറ ( കവിത)


"ഈ  മലയാളം  മുന്‍ഷി  പണി  കവിയെ  കൊല്ലും "
പണ്ട് ആത്മകഥയില്‍ " പി " എഴുതി 
 
 
മനോരമയുടെ  എഴുത്തുപുരയില്‍  കവിതയുടെ  നിരകുടവുമായി  വന്ന  ഒരു കുട്ടിയുണ്ടായിരുന്നു ' നൂറാ" ,
അവള്‍  ടീച്ചറായി  പോയി 
രണ്ടാം  ക്ലാസിലെ  വലിയ  ടീച്ചര്‍
ഇപ്പോള്‍  അവളുടെ  എഴുത്ത്  കാണാറില്ല 
കവിതാ ക്യാമ്പുകളില്‍  അവളുടെ ശബ്ദം   കേള്‍ക്കാറില്ല 
അവളെ  അനേഷിച്ചു  പോകുകയാണ്  എന്റെ  അക്ഷരങ്ങള്‍ )





നൂറയുടെ രണ്ടാം ക്ലാസിലെ 
എല്ലാ പിള്ളേരും  ജയിച്ചു
തട്ടമിട്ട കൊച്ചു മിടുക്കിക്ക്
നൂറില്‍ നൂറാത്രേ 

ചുവന്ന കണ്ണും
ചൂരല്‍ വടിയും കയ്യിലുള്ള 
റഹ്മാന്‍ മാഷെ
ടീച്ചര്‍ക്കും പേടിയാണത്രെ
പണ്ടയാളവളെയും നുള്ളി
തുടയിലെ തൊലിയെടുത്തിട്ടുണ്ടത്രേ,

അക്ഷരമെഴുതാനറിയാഞ്ഞിട്ടും  
എണ്ണക്കം  തെറ്റിയിട്ടും,
ചിത്രം നോക്കി പറഞ്ഞ
കഥയങ്ങിനെ  നീണ്ടു  നീണ്ടു
പോയിട്ടും
നൂറാന്റെ പിള്ളേരോക്കെയും ജയിച്ചു


റഹ്മാന്‍  മാഷ്‌
നുള്ളി  തോലിയെടുക്കാന്‍ 
വന്നപ്പോള്‍
നെഞ്ചോടു ചേര്‍ത്തു 
പിടിച്ചവള്‍ക്ക്
മൂന്നാം ക്ലാസ്സില്‍ പോണ്ടാത്രേ ,!

രാത്രി,
മുഹ്സിനോട് രണ്ടാം ക്ലാസ്സിന്റെ 
കഥ പറഞ്ഞാണത്രെ അവളുറങ്ങി  പോകാര്‍
അടിവയറ്റിലെയനക്കമറിയുമ്പോള്‍ 
ചുണ്ടില്‍  പുള്ളിയുള്ള
സുന്ദരിയെ
അവളു  മടിയില്‍ വെയ്ക്കാരു-    
മുണ്ടത്രേ

" നൂറാ ,
നീയെഴുത്തു മറന്നോ ?
കവിതയെഴുതാന്‍   ?
കാമ്പുകളിലഗ്നിയായി പടരാന്‍ ?
പെണ്ണിന്റെ  ദണ്ണംമെഴുതാന്‍
കുഞ്ഞിന്റെ ,
കരച്ചിലു പകര്‍ത്താന്‍ ?"
എന്റെയെഴുത്തു വിറച്ചു
 

രണ്ടാം ക്ലാസ്സിന്റെ  ഉമ്മറപ്പടിയില്‍
അത് വെള്ളം ദാഹിച്ചു
കുഴഞ്ഞു വീണു
കണ്ണട വെച്ച  മിടുക്കന്‍ 
വെള്ളം കൊടുത്തു
(എന്നിട്ടും,
നൂറാ തിരിഞ്ഞു നോക്കിയില്ല )

ഉച്ചക്ക്  ബെല്ലടിച്ചപ്പോള്‍
എന്റെയക്ഷരങ്ങള്‍
ആരോടും യാത്ര പറയാതെ
ഇറങ്ങി പോന്നു

Tuesday, April 12, 2011

എന്റെപെണ്ണ് (കവിത )

എന്റെ പെണ്ണിന്
ആട  നല്‍ക്കുക
അവള്‍ക്കു ഉടലെഴുത്തിന്റെ 
ഗണിതം ഉപദേശിക്കുക
നാണം കവച്ചുവെക്കാന്‍
ഒരു  കൈത്താങ്ങ്‌ കൊടുക്കുക

അവളുടെ രാഷ്ട്രീയം ശരീരമാണെന്നു
വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുക
സൌന്ദര്യത്തിന്റെ,
ഒന്നാം പാഠം കൊണ്ട് 
കാമുകിയാക്കുക
ആത്മബോധം തകര്‍ത്ത് 
ഭാര്യയാക്കുക
ഉടലാണവളെന്ന്
ഉറക്കെ പറയിക്കുക
അവളുടെ ഉറക്കറ വര്ത്തമാനങ്ങള്‍ക്ക്,
രതി അനുഭവങ്ങള്‍ക്ക് , 
മാത്രം കാത് കൊടുക്കുക
അവളുടെ അതൃപ്തികളില്‍
ദുഖിക്കുക  
പിന്നെ,
ഉടയാത്ത മുലകളെയും
അയയാത്ത വയറിനെയും 
പാടിപുകഴ്ത്ത്ത്തുക
വെളുക്കാനും തുടുക്കാനും 
തേക്കാനും ഉടുക്കാനും 
നിറയെ വാങ്ങികൊടുക്കുക
ഇനിയുമവള്‍ക്ക് ഇടം
കൊടുത്തീലെന്നു പറയിക്കാതെ
ഇതിലുമേറെ എന്ത്കൊടുക്കാനാണ് ?

Wednesday, March 23, 2011

+97155646568(കഥ )

ചോദ്യം : പത്തക്കങ്ങൾ കൊണ്ട് എന്തുണ്ടാക്കാനാണ്?
ഉത്തരം : ഇക്കണ്ടതെല്ലാം ആ പത്തക്കം കൊണ്ടുണ്ടായതാണ്.

ആ ഉത്തരത്തിൽ നിന്നാണ് ഞാൻ പഠിച്ചു തുടങ്ങിയത്, കൂട്ടാനും കുറയ്ക്കാനും പിന്നെ, പിന്നെ എത്രയെത്ര  കളികൾ, കോരിക്കുടിച്ചിട്ടും ഊളിയിട്ടു കളിച്ചിട്ടും പിന്നെയും അക്കങ്ങൾ ബാക്കിയായി.  വീട്ടിൽ എത്തിയപ്പോൾ കുടുങ്ങി കുടുങ്ങി പോകുന്ന കണക്കുകളിൽ പത്തക്കത്തിന്റെ ബാക്കി കളികൾ അച്ഛൻ പറഞ്ഞു തന്നു. 

ഓരോ ക്ലാസ്സുകളിലും പത്തക്കം കൊണ്ട് ഒരുപാടൊരുപാടുണ്ടാക്കാമെന്ന് ഞാൻ കണ്ടുപിടിച്ചു. ആറാം ക്ലാസ്സിൽ പൂജ്യത്തിനു താഴേക്കും ഒരു ലോകമുണ്ടെന്നു  തിരിച്ചറിഞ്ഞു. ന്യുനതകളുടെ ആറാട്ട്.  എട്ടു കഴിഞ്ഞപ്പോൾ അത് ശീലമായി. അക്കങ്ങൾ എനിക്ക് മടുത്തു.  അക്ഷരങ്ങള്‍ക്ക് നിറമുണ്ടെന്നു മനസിലായി. പുറത്തിറങ്ങാതെ അറയ്ക്കകത്തു അടച്ചിരുന്ന ഏഴ് ദിവസങ്ങൾ. അന്നാണ് അതിനു പൂമ്പാറ്റച്ചിറകുകളും കാരിരുമ്പിന്റെ കരുത്തുമുണ്ടെന്നു മനസിലായത്. അമ്പത്തിയാറു അക്ഷരങ്ങൾ കൊണ്ട് പത്തക്കങ്ങളേക്കാൾ എത്രയെത്ര സാധിക്കാം, ഉറങ്ങാഞ്ഞിട്ടും മയങ്ങാഞ്ഞിട്ടും ആ വലിയ ലോകം എന്നെ വല്ലാതെ കൊതിപ്പിച്ചു.

വളരാതെ ഞാൻ വലുതായി, ഇടയ്ക്കൊക്കെ കണ്ണെഴുതി അക്ഷരം കൊണ്ട് മായാജാലം കാണിക്കുന്ന ഒരു വലിയ പെണ്ണാകുന്നത്  സ്വപ്നം കണ്ടു നടന്നിരുന്ന കാലം. വീണ്ടും പഴയ ഉത്തരം എന്നെ നോക്കി ചിരിച്ചു. ഞാൻ ചോദ്യങ്ങൾ ചോദിക്കാൻ മറന്നു പോയോന്നു ഉത്തരം കണ്ടു പിടിക്കാൻ മെനക്കെടാറില്ലെന്നു അക്കങ്ങൾ വേദനിച്ചു.  എനിക്കു അക്കങ്ങളിൽ അക്ഷരത്തിന്റെ മധുരം വേണമായിരുന്നു. കാടും സംഗീതവും കടലിന്റെയാഴവും, മണ്ണിന്റെ  ഉർവ്വരതയും വേണമായിരുന്നു. അങ്ങിനെ അക്കങ്ങൾ പത്തല്ല പതിനൊന്നാണെന്നു മനസിലായി. 

പത്തക്കങ്ങളുടെ ലോകം കടലാസിലൊതുങ്ങുമായിരുന്നു. കണക്കെന്ന് പേരും കിട്ടിയിരുന്നു.  പതിനൊന്നക്കങ്ങൾ, മാറില്ലായിരുന്നു. തലക്കെട്ട്‌ കണ്ട പതിനൊന്നക്കങ്ങളില്ലേ അവിടുന്നാണ് തുടങ്ങിയത്.  അക്കങ്ങൾ എന്നെ സ്നേഹിക്കുന്നത് ഉറങ്ങുമ്പോഴും മയങ്ങുമ്പോഴും പാടത്തും പറമ്പിലും ഒറ്റയ്ക്കു നടക്കുമ്പോഴുമൊക്കെ ഞാൻ സ്വപ്നം കണ്ടു. നീന്തി നീന്തി പുഴയെ ഞാൻ പെണ്ണാക്കി തീര്‍ത്തു. ഇക്കിളികൂട്ടിലെ കവിതയ്ക്കു തേൻ കിനിഞ്ഞു. എത്രയെത്ര പേരുകളാണ്, ശബ്ദത്തിൽ നിന്നും സൗന്ദര്യമുണ്ടായി, നാദബ്രഹ്മമെന്നു നെഞ്ചോടു ചേര്‍ത്തു ഞാൻ മന്ത്രിച്ചു. കണ്ണാടിയിൽ എന്നെ കണ്ട ഞാൻ  പിന്നെയും പിന്നെയും നാണിച്ചു.
"രൂപ രസ ഗന്ധ സ്വരിശ
സാമാന്യ വിശേഷ സമവായ അഭാവ
സപ്ത പദാര്‍ത്ഥ"

അച്ഛൻ പിന്നെയും ചൊല്ലി തന്നു.  എനിക്കു തലയിൽ കേറിയില്ല. എനിക്കു തര്‍ക്കശാസ്ത്രം പഠിക്കേണ്ട, അറിവ് കൊണ്ട് ആളുകളെ അമ്പരിപ്പിക്കേണ്ട,  വലിയ സദസ്സുകൾ കീഴടക്കേണ്ട.  പിന്നെയോ ? വാക്കുകളും  വാചകങ്ങളും കൊണ്ട് ഞങ്ങൾ പണിയുന്ന സ്വര്‍ഗത്തിന്റെ ഉള്ളറകൾ സ്വപ്നം കണ്ടാൽ മാത്രം മതിയായിരുന്നു. എനിക്കു വഴങ്ങാത്ത വാക്യങ്ങൾ അച്ഛനെ ചൊടിപ്പിച്ചു.  അച്ഛന്റെ അമ്മുക്കുട്ടി ഒരു പെണ്ണിനെപോലെ കൊഞ്ചുകയും കിണുങ്ങുകയും ചെയ്യുന്നത് കണ്ടു അച്ഛനു വേദനിച്ചു. പ്രണയിച്ചു നടന്ന നാളുകളൊക്കെ ഒരു നിമിഷം കൊണ്ട് അച്ഛനു കയ്ച്ചു. അച്ഛന്റെ താടിയും മീശയും അതു കണ്ട് വിളറിവെളുത്തു.

എന്റെ കണ്ണിലും കാതിലും  പിന്നെ ഉടലാകെയും വാക്കുകൾ, കേട്ട വാക്കുകൾ ഞാൻ വീണ്ടും വീണ്ടും കേട്ട് നെഞ്ചിലൊളിച്ചു വെച്ചു താലോലിച്ചു കൊണ്ടിരുന്നു. അമ്മ നാടായ നാട് മുഴുവൻ നടന്നു വെള്ളമേറ്റി കൊണ്ട് വന്നിട്ടു. എനിക്കു ചുറ്റും വാസനയുണ്ടായി. മഴ പെയ്യുമ്പോൾ കുളിരാതിരിക്കാൻ വാക്കെന്നെ ചുറ്റിപ്പിടിച്ചു.  വെറും വാക്കിൽ പ്രണയം കണ്ടെത്തുന്ന ഞാൻ വിഡ്ഢിയാണെന്ന് എന്റെ കൂട്ടുകാരി ഓര്‍മ്മിപ്പിച്ചു. ഞാൻ അവളുടെ പത്തക്കങ്ങൾ സൗകര്യപൂര്‍വ്വം മറന്നു (പത്തിനെക്കാൾ വലുതാണല്ലോ പതിനൊന്ന്) പിന്നെ ഞങ്ങളൊരുമിച്ചു കടൽ കാണാൻ പോകുന്നതും, കടലത്തിരകള്‍ക്ക് നടുവിൽ അവന്റെ കരുതലിൽ ഞാൻ സുരക്ഷിതയാകുന്നത് (ഒക്കെ അവനെന്റെ  കാതിൽ പറഞ്ഞത് തന്നെയാണ് എന്നാലും) സ്വപ്നം കണ്ടു.  അവന്‍ ഉമ്മ വെയ്ക്കാഞ്ഞിട്ടു എന്റെ കവിളുകൾ തുടുത്തു.  എന്റെ നടപ്പിനു താളമുണ്ടായി.  പിന്നെ, "നീ ഒരു പെണ്ണേ ആകുന്നില്ലെന്നു" നൂറു നീരിക്ഷണങ്ങള്‍ക്കു നടുവിലേക്ക് ഞാൻ പെണ്ണായി വളര്‍ന്നു.

എന്റെ കവിതകളിൽ മെഴുക്കടിഞ്ഞു കൂടിയെന്ന് അച്ഛൻ  പരാതിപ്പെട്ടു.  എന്റെ വാക്കിന്റെ മൂര്‍ച്ചകെട്ടു പോയെത്രെ. എനിക്കു ദേഷ്യം വന്നു.
"കവിതയെക്കുറിച്ചെന്തറിയാം ?" ഞാൻ പൊട്ടിത്തെറിച്ചു.  അച്ഛന്‍റെ തൊണ്ടയിൽ കവിതയും അനുഭവവും വറ്റി. ഒരു പെൺകുട്ടിയുടെ അച്ഛനായിരിക്കുക എത്ര നിര്‍ഭാഗ്യകരമാണെന്ന് അച്ഛന്‍റെ കുഴിഞ്ഞ കണ്ണുകളോര്‍മ്മിപ്പിച്ചു. എന്നിട്ടും, ഞാൻ സ്വര്‍ഗം പണിയുന്നത് ആകാശത്തിനും ഭൂമിയ്ക്കും നടുവിലെ പെയ്തു തീരേണ്ട   മേഘങ്ങള്‍ക്ക് മീതെയാണെന്ന് അച്ഛൻ പറഞ്ഞവസാനിപ്പിച്ചു.  ഒരു രാത്രി എന്റെ അശരീരിയ്ക്ക് മീതെ ചിരട്ട കനൽ പാറി വീണു. ആ ചൂടിൽ എന്റെ കണ്ണീർ കരിഞ്ഞുപോയി.  ക്ലോക്കിലേക്ക് പാറി നോക്കി നിസ്സംഗനായി അച്ഛൻ ചതുരംഗത്തിന്റെ അപ്പുറവുമിപ്പുറവും കളിച്ചു.
ഞാൻ കേട്ട വാക്കുകൾ,
എന്നും കേട്ട വാക്കുകളേക്കാൾ ഉറച്ചുറച്ച് പോയത്,  ചുരുങ്ങി ചുരുങ്ങി പോയത്, വികാരവും വിചാരവുമില്ലാത്ത വാക്കുകൾ കാരണത്തിനു വേണ്ടിയുള്ള കാരണങ്ങൾ. ഉരുക്കിവാര്‍ത്ത സ്വപ്നങ്ങൾ ഉരുകിയൊഴുകി നെരുമണ്ടയ്ക്ക് വീണു.  വകഞ്ഞു കെട്ടിയ തലമുടിക്ക് നടുവിലൂടെ സീമന്തരേഖയിലൂടെ അതുരുകിയൊലിച്ചു പോയി. എന്റെ കൊട്ടാരത്തിനു കീഴിലെ മേഘം അന്ന് രാത്രി പെയ്തു തീര്‍ന്നു, പൊളിഞ്ഞ കൊട്ടാരത്തോടൊപ്പം ആ മഴയിൽ എന്നിലെ പെണ്ണ് ഒഴുകിയൊലിച്ചു പോയി.
ഓടിക്കിതച്ചു വന്ന അച്ഛന്‍റെ കുതിരയുടെ കാലിൽ, എന്റെ രാജാവ് തോറ്റു പോകുന്നു.
അച്ഛന്‍ ഉപേക്ഷിച്ച ചതുരംഗക്കളം ഇനിയെനിക്ക് സ്വന്തമാണ്.  ഇനിയും  എന്റെ  കൂടെ കളിക്കേണ്ടയെന്നു അല്ലെങ്കിൽ എന്നോടൊനും പറയേണ്ടെന്ന്  അച്ഛന്  തോന്നിക്കാണണം.  അപ്പുറവുമിപ്പുറവുമിരുന്നു ഞാൻ തനിയെ കളിക്കേണ്ടിവരും.
അനുഭവങ്ങൾ കൊണ്ട് പഠിക്കാത്തവർ വിഡ്ഢികളാണ്. control systems ന്റെ ക്ലാസ്സിൽ രത്തൻ സാർ എത്രയോ തവണ പറഞ്ഞു പഠിപ്പിച്ചതാണ് feed back കളുടെ പ്രാധാന്യത്തെ പറ്റി. feed back കളില്ലാത്ത  ഒരു system എങ്ങിനെ ശരിയാവാനാണ്?
ആ അവസാനത്തെ ഫീഡ് ബാക്ക് ലൂപിൽ ഞാൻ പറഞ്ഞവസാനിപ്പിക്കട്ടെ.

ഇക്കണ്ടതും ഇനി കാണാനുള്ളതുമെല്ലാം ആ പത്തക്കങ്ങൾ കൊണ്ടുണ്ടായതാണ്, അഥവാ ഉണ്ടാവേണ്ടതാണ് .

Wednesday, March 9, 2011

വേഷപകര്‍ച്ച


പച്ച  വേഷമായിരുന്നു  ഏറെയിഷ്ട്ടം  

കളി  വിളക്കിന്റെ  പകുതി
പങ്കിട്ടു   ശൃംഗാരം ചുണ്ടിലോളിപ്പിച്ചു 

വിടര്‍ന്ന  കണ്ണുകള്‍  കൊണ്ട്  ചിരിക്കുന്ന
മിനുക്ക്‌  അരങ്ങില്ലെത്താനാണ്  കാത്തിരുന്നത്
ചെല്ലി  പഠിഞ്ഞ പദങ്ങളില്‍  

വേദിയില്‍ നിറഞ്ഞു  നിന്നത്
തിരശീലയായിരുന്നു
മഞ്ഞയും  ചുവപ്പും  കറുപ്പും
ഒക്കെ  ചതുരങ്ങള്‍
എന്നെയും   നിന്നെയും    പോലെ
ഒന്നിനുള്ളില്‍  ഒന്നായിയടുക്കിയിട്ടും
ചേര്‍ന്ന്  പോകാത്തത്
വേഷം  പുതച്ചതല്ല 
തിരശീലയിപ്പോള്‍  ഭീമന്റെ
നെഞ്ചില്‍  ചുറ്റി  വരിഞ്ഞിരിക്കയാണ്
മിനുക്ക്‌ കാത്തു
ഞാനിപ്പോള്‍  കീചകനെ  പോലെ
ശൃംഗാരപടമാടുകയാണ്

പക്ഷേ,
അതെ, നാം  കഥയറിയാതെ  ആട്ടം  കാണുകയല്ല
കഥയറിയാം  ,
തിരശീല  നീങ്ങാത്തത്   കൊണ്ട്
തേപെടുന്നില്ല,,ആടുന്നുമില്ല
ഇനിയുമേരെയെന്തിനാണ്   
ആട്ടം  കാണുന്നത്
പഴയപോലെ രാത്രികള്‍
ഉറങ്ങിതീര്‍ക്കാമല്ലോ

Wednesday, March 2, 2011

പൂണൂല്‍

പ്രണയം

മഷിയോലിക്കുന്നുണ്ട്
എഴുതിത്തുടങ്ങും മുന്നേ
കയ്യിലാകെ മഷിയാകും
എങ്കിലും എഴുതാതെ വയ്യല്ലോ

-----------------------
 പൂണൂല്‍
 
നെഞ്ചിനു കുറുകെയാണിട്ടത്   
പക്ഷേ,
ഹൃദയത്തിനു കുറുകെയും വീണു പോയി
അതുകൊണ്ടാണ്
മൈലാഞ്ചിയിട്ടു കറുത്ത
നിന്റെ  കാലുകള്‍ കാണാതെ പോയത്

Tuesday, February 22, 2011

ചുമലുകള്‍ ..


തോളുകള്‍  കോച്ചിപ്പിടിച്ചിരിക്കാന്നാണ്  പറഞ്ഞത്
അതടുക്കളയിലോ   അരങ്ങത്തോ
എന്ന്  നിശ്ചയിച്ചിട്ടില്ലയിരുന്നു
വേഷവും  ചമയവും !

ഇല്ല   ഒന്നും  നിശ്ചയിച്ചിരുന്നില്ല   
പക്ഷേ ,
പറഞ്ഞു  വെക്കേണ്ടത്
പറയേണ്ടത്  പോലെ
പറഞ്ഞുവെച്ചിരുന്നു
തമാശയിലും ഉപദേശത്തിലും 
ആഗ്രഹത്തിലും    പൊതിഞ്ഞു വച്ച്
അവള്‍  പല  വേഷവും  കെട്ടി
പല  രൂപത്തിലും  വന്നു
പക്ഷേ
ഉവ്വ്
തോളുകള്‍  കോച്ചിപ്പിടിച്ചിരിക്കുന്നു 
ഉറക്കയാണ്  സംസാരിച്ചിരുന്നതെങ്കിലും     

അവളെന്റെ   കണ്ണുകളിലേക്കോതുങ്ങുമായിരുന്നു   
അവളെന്റെ  തോളിലേക്ക്
ശരിക്കും  ചേര്‍ന്ന്  നില്‍ക്കുമായിരുന്നു
കൊച്ചിപ്പിടിച്ച  തോളുകള്‍
എന്റെ  കൈകള്‍ക്ക്
പാകമായിരുന്നു
അവളുടെ  ചുമലുകള്‍  വിടരാതിരിക്കെട്ടെ
ഒരിക്കലും !!

Monday, February 14, 2011

എന്റോ സള്‍ഫാന്‍.

എന്റോ സള്‍ഫാന്‍
ആ പേരിങ്ങനെ കയച്ചു കറുത്തു
എത്ര നാളായി ഈ മേഘം 
പെയ്യാതെ മാനത്തു
കറുപ്പിച്ചും പുഴുക്കിയും പാറുന്നു 
ആ നിഴലു വീണു
എന്റെ മക്കളോക്കെ കെട്ടു പോയി
ചുരുണ്ട് ചുരുണ്ട് ചുരുങ്ങി കൂടിയിട്ടും 
അതെന്റെ കുടിയിലേക്ക് 
തുറിച്ച നാക്കും കൊണ്ട് ഇഴഞ്ഞു കേറി 
 എത്രയുറക്കെ നെലോളിച്ചതാണ് 
കരഞ്ഞു പറഞ്ഞതാണ് 
എന്നിട്ടാരു കേള്‍ക്കാനാണ് 

വന്നവരു കണ്ടും പടം പിടിച്ചും പോയി
വരാത്തവരു  അകലങ്ങളിലിരുന്നു വേദനിച്ചു 
ചിലരെഴുതി, പ്രസംഗിച്ചു 
ചിലവന്മാര് നാടകം കളിച്ചു 
ബോധവല്‍ക്കരിച്ചു 
എന്നിട്ടോ..?

രാത്രി, 
തല പെരുക്കാത്ത 
ഇഴഞ്ഞു നടക്കാത്ത 
വളര്‍ന്നിട്ടും കുഞ്ഞായിരിക്കാത്ത
ആയുസെത്താതെ മരിക്കിലെന്നുറപ്പുള്ള 
കുഞ്ഞങ്ങളെ കേട്ടിപ്പിടിച്ചുറങ്ങി 

അന്ന് രാത്രിയും 
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ 
ഞെരങ്ങി മരിച്ചു 
വിഷം പകരാത്ത വെള്ളം കിട്ടാതെ
ഇനിയും രാത്രികള്‍ പിറക്കുമെന്ന് 
ഞങ്ങടുള്ള് കിടുങ്ങി.

പിന്നെയോ ..?
ചോരയില്‍  വെള്ളം ചേരാത്ത 
കുട്ടികളെ കാത്തിരുന്നു 
അവരു വന്നീ
പുറ മുകളില്‍ വട്ടം പാറുന്ന 
ഭീകര മേഘത്തിനെ
കത്തിചൊടുക്കുന്നത് 
കിനാവ്‌ കണ്ടു 
ഞങ്ങടെ   തൊടിയില്‍ പുല്‍നാമ്പ് കിളിര്‍ക്കുന്നു 
ഞങ്ങടെ കുട്ടികള്‍ ഓടികളിക്കുന്നത് 
ഞങ്ങടെ മടങ്ങിപ്പോയി വസന്തങ്ങള്‍ 
തിരിച്ചു വരുന്നത് 

ഞങ്ങടെ കിനാവുകള്‍ക്ക് മേല്‍ 
എന്‍ഡോ സള്‍ഫാന്‍ തളിക്കാതിരുന്നെങ്കില്‍ 

Wednesday, February 2, 2011

പ്രണയം

അവള്‍  പറഞ്ഞത് ,
എന്റെ  അനേകായിരം  ചോദ്യങ്ങളില്‍ 
നീ  ഉത്തരമായി തീരുന്നു 
നിന്റെ   വാക്കുകളില്‍   ഞാന്‍ 
എന്നെ  കണ്ടെടുത്തത് 
നടന്നു  തീര്‍ത്ത  വഴികളില്‍  പുതുമ  കണ്ടെത്തുന്നു 
നീ  കൂടെയുണ്ടാവുമ്പോള്‍ 
ഞാന്‍  കവിത  കണ്ടെത്തുന്നു
എന്റെ  മറുപടി ,
എത്രയോ  വട്ടം 
ആരൊക്കെയോ  പറഞ്ഞ  വരികള്‍ 
എന്നിട്ടും   നീ  പറഞ്ഞു  തുടങ്ങുബോള്‍ 
ഞാന്‍  കാതോര്‍ത്തു  പോകുന്നു 
ഓര്‍ത്തു  വെക്കുന്നു 
വീണ്ടും  വീണ്ടും  എടുത്തു  താലോലിക്കുന്നു 
 
ഞങ്ങള്‍   പറഞ്ഞു  നിര്‍ത്തുന്നത് ,
ഘര്‍ഷനമില്ലാത്ത  പാതകള്‍ 
അപകടങ്ങളാണ് 
വഴുതി  വീഴാവുന്ന 
അനേകായിരം
കൊക്കകള്‍ക്ക് 
നടുവിലാണ്  ജീവിതം
ആയതു  കൊട്  നീയെന്നിക്കും    ഞാന്‍  നിനക്കും 
പ്രിയമുള്ളവരായിരിക്കാന്‍
ഈ  വാക്കുകളും    താളവും  ഞങ്ങളുപെക്ഷിക്കയാണ് 

Sunday, January 16, 2011

വീണ്ടും ഞാന്‍ എഴുതിത്തുടങ്ങുന്നു.














ഇരുട്ട് പരന്നപ്പോള്‍
വലിച്ചെറിഞ്ഞ ഒരു വാക്ക്
അത് കൊണ്ടാണ്,
അമ്മയുടെ കണ്ണ് നിറഞ്ഞത്,
വേലിയരികില്‍ പൂത്തു നിന്ന
രണ്ടു കണ്ണുകള്‍ കൊഴിഞ്ഞു വീണത് ,
എന്റെ കുതികാല്‍ വീണു മുറിഞ്ഞു പോയത്

പകലായ പകലൊക്കെ
അത് തിരിച്ചു പിടിക്കാന്‍ നടന്നു
തെണ്ടി നടന്നു ,തെറി കേട്ടു
പരിഹാസങ്ങള്‍ ,
അവഗണന
എന്റെ തോന്നലുകളില്‍
ഞാന്‍ എന്ന  പാഠം
കീറിപ്പറിഞ്ഞുപോയി

ഇന്നലെ
അന്തമില്ലാതെ നടന്നു പോകുമ്പോള്‍
മുനയൊടിഞ്ഞ ഒരു വാക്ക്
കാലില്‍ തട്ടി കുടഞ്ഞു കളഞ്ഞിട്ടും
കുടുങ്ങി കിടക്കുന്നു

അങ്ങിനെ
വീണ്ടും ഞാന്‍ എഴുതിത്തുടങ്ങുന്നു.

Wednesday, January 5, 2011

മാലാഖ













ഇന്നലെ ,
"ഞാന്‍  നിന്നെ ചുംബിച്ചോട്ടെ  "
അവളുടെ  നനഞ്ഞ ചുണ്ടുകളെ   നോക്കി  ,
പ്രണയാതുരനായി ഞാന്‍ ചോദിച്ചു 
"വേണ്ട,
അവള്‍  തടഞ്ഞു 
"ഞാന്‍ വിശുദ്ധപ്രണയത്തിന്റെ കാവല്‍ മാലാഖയാണ് "

ഇന്ന് ,
കടിച്ചു പൊട്ടിച്ച ചുണ്ടുകളും 
മാന്തി പൊളിച്ച തുടകളും
തൂങ്ങിയടര്‍ന്ന മാറിടങ്ങളുമായി 
അവള്‍ തെരുവില്‍ മരിച്ചു കിടന്നു 


ഗുണപാഠം 
മാലാഖമാര്‍ പൂക്കാറില്ല 
പുഷ്പിക്കാന്‍ അവര്‍ക്ക് അവകാശമില്ല


(കേരള കവിതയില്‍  വന്നത് )

Wednesday, December 22, 2010

മല മുകളിലെ ഒറ്റ മരം !!!

         "മനുഷ്യനെ കുറിച്ച് ചിന്തിക്കാറുണ്ടോ ".അതായിരുന്നു ചോദ്യം "എപ്പോഴും" അതുത്തരവും എന്താണ് ചിന്തിക്കുന്നതെന്ന് ചോദ്യത്തിനു എനിക്കുത്തരമില്ലായിരുന്നു.ഏതോ വഴുവഴുത്ത വാക്കുകളിലുടെ ഞാനാ ഇരുട്ടില്‍ നിന്നു രക്ഷപ്പെടുന്നു.എക്സ്പ്രസിലെ ഏറ്റവും സുന്ദരനായ ആണ്‍ കുട്ടിയുടെ ചോദ്യത്തില്‍ നിന്നും രക്ഷപ്പെടാനാണ് സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്തത് ഞാന്‍ പുറത്തേക്കിറങ്ങിപ്പോന്നത്.എന്നിട്ടും എന്റെ നീണ്ട മുടിയുടെ അറ്റത്ത് ആ ചോദ്യം ചുറ്റിപ്പിടിച്ചു (ഞാനനറിഞ്ഞിരുന്നില്ല,എല്ലാവരും അഥവാ എല്ലാ പെണ്‍ കുട്ടികളും അറിയാതെ പോകുന്നുവല്ലേ അല്ലെ )

            ആദ്യത്തെ ബസ് മാറി കേരുംബോഴാന്നു ആ ചോദ്യമെന്റെ തലയില്‍ രണ്ടു കൊമ്പുകളും കുത്തിയിറക്കിയത്.സ്വപനങ്ങള്‍ക്കും ഓട്ടങ്ങള്‍ക്കുമിടയില്‍ ഒരു കോമയിട്ട് മരണത്തിലേക്ക് കുഴഞ്ഞു പോകുന്നവരുടെ കൂട്ടത്തില്‍ ഞാനും പെടുമോ എന്ന് ഞാനപ്പോള്‍ സംശയിച്ചതാണ്.കയ്യിലുള്ള രണ്ടു പുസ്തകങ്ങളും അടുത്തിരിക്കുന്ന ചേച്ചിയുടെ കയ്യില്‍ കൊടുത്തു ഞാന്‍ ബാലന്‍സ് വീണ്ടെടുത്തു.അടുത്ത് നില്‍ക്കുന്നവന് പുളിച്ച കള്ളിന്റെ മണമായിരുന്നു.അയാളുടെ കുപ്പായത്തിന്റെ കുടുക്കുകളൊക്കെ വിട്ടിരുന്നു, അല്ല അവയൊന്നും ഇട്ടില്ലായിരുന്നു.സത്യത്തില്‍ എനിക്കോക്കാനം വന്നു എങ്കിലും മുഖത്ത് നോക്കി ചിരിച്ചപോള്‍ ഞാനും ചിരിച്ചു .അപ്പോള്‍ സേതുട്ടനോട്
എനിക്ക് മുഖം കറുപ്പികാന്‍ വയ്യല്ലോ? പണ്ട് കുറെ പൊതിഞ്ഞു കെട്ടി തന്നിട്ടുള്ളതാണ്. ദോശയും ചമന്തിയും പിന്നെയുമേന്തോക്കെയോ, എത്രയോ ഉച്ചയ്ക്ക് സേതുട്ടന്റെ പൊതി കൂടെ കൊണ്ട് നടന്നിരിക്കുന്നു .ഇടിഞ്ഞു പൊളിഞ്ഞു കൂരയുടെ സ്ഥാനത്ത് നല്ല സിമന്റ് കെട്ടിടം ,തകര്‍ന്ന സേതുട്ടന്‍ ആടിയാടി വീട്ടിലേക്ക് കയറുന്നത് ബസ്‌ എടുക്കുന്നതിനു മുന്നേ ഞാന ജനലിലുടെ കണ്ടു.കുന്നിന്റെ മുകളില്‍ ഒരറ്റ മരമേയുള്ളൂ ഈ കാറ്റായ കാറ്റൊക്കെ തടയാനും മഴ കൊള്ളാനും,കിളികള്‍ക്ക് പാറി വന്നിരിക്കാനും ഒക്കെത്തിനും കൂടെ ഒരറ്റ മരം ,ഈ വലിയ കെട്ടിടത്തില്‍ നിന്ന് നോക്കുമ്പോള്‍ എനിക്കാ കുന്നു ആ ഒരറ്റ മരം തന്നെയാകുന്നു ,കാണെക്കണെ ആ മരത്തിന്റെ വേരുകള്‍ക്ക് എന്റെ മുടിയുടെ നിറമുണ്ടാകുന്നു അതിന്റെ പൂക്കള്‍ക്ക് മനുഷ്യന്റെ മണം

           ഈ ബസ് മാത്രം അല്ല എല്ലാ ബസ്സുകളും ഇങ്ങിനെ തന്നെ യാണ് ,പച്ച മനുഷ്യന്റെ മണമുള്ള ബസ്സുകള്‍ ,നൂറു നൂറു തരം മണങ്ങള്‍ ,ചന്ദ്രിക സോപ്പിന്റെ ,കുട്ടികൂര പൌഡറിന്റെ,മണ്ണിന്റെ, വിയര്‍പ്പിന്റെ ,കള്ളിന്റെ പിന്നെ പേര്‍ഫ്യുമുകളുടെ ,പാറ്റ മിട്ടായിയുടെ,എന്റെ അരികില്‍ ചേര്‍ന്ന് നിന്ന് പെണിന്നു മുലപ്പാലിന്റെ മണമായിരുന്നു .അവളുടെ നെഞ്ചിലെ നനവ്‌ തട്ടി ,എന്റെ നെറ്റിയില്‍ രണ്ടു കാലും നീട്ടി വെച്ച്റങ്ങിയിരുന്ന ആ ചോദ്യം ഞെട്ടിയുണര്‍ന്നു .ആ അമ്മയുടെ നെഞ്ചിലേക്ക് ഉണ്ട കണ്ണ് തുറിച്ചു അതെന്റെ നെറ്റിയിലെ ചാന്തു ചുരണ്ടിയെടുത്തു.എന്നിട്ട് സ്വയം മറ്റൊരു രൂപം സ്വീകരിച്ചു "എന്താണ് മനുഷ്യന്റെ അടിസ്ഥാന പ്രശനം "

        കുന്നിന്റെ മുകളിലെ കാറ്റ് ഒറ്റ മരത്തിനു താങ്ങാനാവുനതിലുമേറെയായിരുന്നു ആടിയുമുലഞ്ഞും അതങ്ങനെ പേടിപ്പിച്ചു ,ആ മരമൊരു കാറ്റില്‍ വീണു പോകുമെന്നും അപ്പോള്‍ മാനത്തെ അമ്മയുടെ കണ്ണീരു വീണു കുന്നു തന്നെ ഒലിച്ചു പോകുമെന്നും ഞാന്‍ ഭയപ്പെട്ടു ,എനിക്കെന്തോ,പെട്ടന്ന് അര്‍ജുന്നിനെ ഓര്മ വന്നു .ഒരിക്കലെന്നോ അയാളിങ്ങനെതന്നെ എനിക്കെഴുതിരുന്നു; പിടിച്ചു നില്ല്ക്കാന്‍ പെടാപ്പാട്പ്പെടുന്ന ഒറ്റ മരമാണയാളെന്നും ,അന്ന് ഞാന്‍ ഉപ്പുരസമുള്ള മഴകള്‍ക്ക്‌ പിറകെയായിരുന്നു.

              ഈ ലോകത്ത് ഏറ്റവും പ്രയാസം പ്രണയിക്കനാണെന്നും അയാളായിരുന്നു എഴുതി വെച്ചത് .എനിക്കെന്തോ അയാളോട് യോജിക്കാനൊക്കില്ലായിരുന്നു.കാരണം ചോദിച്ചപ്പോള്‍ പതിവ് പോലെ കോറി വെയ്ക്കുകയാണ് . "ഞങ്ങള്‍ പ്രണയത്തെക്കുറിച്ചല്ല ,ജീവിതത്തെക്കുറിച്ചാണ് ചിന്തിക്കുന്നത് ,മുലപ്പാല് വീണ നന്നഞ്ഞ ബ്ലൌസിന്റെ മണമുള്ള,വിപ്രോയുടെ H R മനെജെറിന്റെ മുന്നിലിരുന്നു വിയര്‍ക്കുബോള്‍ തിരിച്ചറിയുന്നു അടച്ചിട്ട മുറിയുടെ മണമുള്ള ,പിന്നെയീ ബസില്‍ നിറയുന്ന ഗതികെട്ട മണങ്ങള്‍ നിറയുന്ന ജീവിതത്തെക്കുറിച്ച് .ഇങ്ങനെ നട്ടം തിരിയുന്ന ഞങ്ങള്‍ക്ക് ജീവിക്കാനാണ് കൂട്ടുകാരെ പ്രയാസം ,കെട്ടിയവന്റെ തല്ലു കൊണ്ട് തുടങ്ങുന്ന ഈ ജീവിതം, ജീവിച്ചു തീര്‍ക്കാന്‍ ,ഞങ്ങളുടെ കുട്ടികളുടെ വരണ്ട തൊണ്ട നന്നാക്കാന്‍ പിന്നെ ,ഇല്ല അര്‍ജുന്‍ നിങ്ങള്‍ക്കെന്നല്ല ഒരാള്‍ക്കും മുനുഷ്യനെ ക്കുറിച്ച് പറഞ്ഞു തരാന്‍ ഞാനശക്തയാണ്.

             ബസിറങ്ങി വീട്ടിലേക്ക് നടക്കുബോള്‍ ആലസ്യത്തിന്റെ ഒരു വലിയ കൊട്ടുവായിട്ട് ആ ചോദ്യം എന്റെ തോളത്ത് തളര്‍ന്നു കിടന്നു.മൂന്ന് പേര് കെട്ടി തൂങ്ങി ചത്ത മാവിന്റെ അപ്പുറത്ത് തുറിച്ച കണ്ണുമായി മലര്‍ന്നു കിടക്കുന്ന തൊടിയിലേക്ക്‌ അതിനെ തട്ടിയിടാമെന്നു കരുതിയതാണ് ,എങ്കിലും .....(നോക്ക് അര്‍ജുന്‍ ഈ എങ്കില്മാണ് ഞങ്ങളാത്ര ജീവിതത്തില്‍ ഇങ്ങനെ നീറിനെ പോലെ കടിച്ചു തൂങ്ങി കിടക്കുന്നത് ) ഇപ്പോള്‍ ആ മാവാന്നു കുന്നിന്‍ മുകളിലെ ഒറ്റമരമെന്നു എനിക്ക് തോന്നി .മണ്ണിന്റെ നനവുകള്‍ തേടി ആഴ്ന്നിറങ്ങിയ അതിന്റെ വേരുകള്‍ മനുഷ്യനെ കുരുക്കിട്ടു പിടിക്കുമെന്നും പിന്നെ അതിന്റെ കൊമ്പില്‍ എന്റെ തോളിലെ ചോദ്യം പോലെ തളന്നു കിടന്ന അത്മാകളുടെ തേങ്ങലില്‍ എന്റെ ഭാഷ അശക്തമായി പോകുമെന്നും .

      ഇല്ല അര്‍ജുന്‍ ഈ ചോദ്യം ഞാന്‍ വലിച്ചെറിയുന്നില്ല.നീറിനെപ്പോലെ കടിച്ചു തൂങ്ങുമെങ്കിലും ഞാനതിനെ കൂടെക്കുട്ടാം.എഴുത്തുക്കാരിയാവാന്‍ വേണ്ടിയല്ല. മലമുകളിലെ ഒറ്റ മരത്തെ പ്രതിയുമല്ല .പക്ഷേ നനഞ്ഞു കുതിരുന്ന മാറുള്ള അമ്മമാര്‍ക്ക് വേണ്ടി പിന്നെ ചിരിക്കാനും കരയാനും സന്തോഷിക്കാനും അറിയാത്ത ,ഒരു ജന്മം മുഴുവന്‍ പണിതും അലഞ്ഞും തീര്‍ക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി അര്‍ജുന്‍ നിന്റെ ചോദ്യത്തിനീനീയുമുത്തരമായില്ലെന്നറിയാം എങ്കിലും ....

Tuesday, December 21, 2010

ഇതിഹാസം !!



അന്ന് ,
വിജയന്‍, ഇളവെയിലില്‍ 
നടക്കാനിറങ്ങിയ ,
രണ്ടു  ജീവബിന്ദുക്കളുടെ 
കഥ  പറഞ്ഞിരുന്നു 
അത്, ഇതിഹാസം !
ഇന്നലെ,
കിച്ചു നീ , നിലാവെളിച്ചത്തില്‍
കൈകോര്‍ത്തു  പറക്കുന്ന 
ഭൂമിക്കും  ആകാശത്തിനും 
പിന്നെ   കടലുകള്‍ക്കും  മീതെ 
പൊട്ടിച്ചിരിക്കുന്ന 
രണ്ടു  കുഞ്ഞാത്മാക്കളുടെ 
കഥ  പറഞ്ഞു  തന്നു 
അത്  പ്രണയം !
                എന്നിട്ട്  പകല്  തെളിയും 
               മുന്നേ   ചിരി  മാഞ്ഞു  പോകുമ്പോള്‍ 
               ചരടറ്റ  പട്ടം  കടലില്‍  വീഴുമ്പോള്‍ 
               പിന്നെയോരക്ഷരങ്ങള്‍ക്കും 
               നിറെ  നിശ്വാസങ്ങളുടെ 
               ചൂടില്ലയെന്നറിയുമ്പോള്‍               എന്റെ  പ്രണയം 
               ഇതിഹാസമാകും 
  
അങ്ങിനെ  ഇതിഹാസങ്ങള്‍ 
പുനര്‍ജനിക്കും !!!

Wednesday, December 8, 2010

ചിലമ്പ്



ഇന്നലെ
തെരുവില്‍ പാണന്റെ
പഴയ പാട്ട് ,
ആടിത്തിമിര്‍ക്കുന്ന പൂതന്‍,
ആകാശത്തേക്ക് ഒറ്റ കണ്ണ്
തുറിക്കുന്ന മയില്‍പ്പീലികള്‍,
വെള്ളാട്ടിന്റെ ചിലമ്പ്  ,
ഭഗവതിയ്ക്ക് തിരുനാള് !
കാളി കെട്ടിയവന്നുറഞ്ഞു തുള്ളി .
കാളകളാകാശം  മേഞ്ഞു നടന്നു
ആലിന്‍ ചുവട്ടില്‍ കള്ളു മോന്തി
മൂപ്പന്‍ ചമഞ്ഞിരുന്നു


ഇന്ന്
വെളിപ്പാട്  തറയില്‍
വെള്ളിച്ചപ്പാടുകള്‍ തുള്ളിയുറയുമ്പോള്‍
കാളികെട്ടിയവനെ കാത്തിരിക്കയായിരുന്നു
വന്നില്ല

അമ്പല മുറ്റം അളന്നു വിറ്റവന്
പേനത്തുമ്പ്‌ കൊണ്ട് ,
ആഘോഷങ്ങളക്കറ്റിയവനു  
തുപ്പകോളാമ്പിയും കൊണ്ട്
പോയതാകും
പെങ്ങള്‍ക്ക്  ജീവിതമുണ്ടാകാനും
ഭഗവതിക്ക് നേദ്യം മുടങ്ങാതിരിക്കാനും
അവനവന്റെ വിളക്കെരിയാനും
അവന്‍ തന്നെ വെളിച്ചപ്പെടണമല്ലോ

Monday, November 22, 2010

കഥയില്ലാത്തവരുടെ കഥ

        പണ്ട് പണ്ട് ഒരു രാജ്യത്തു ഒരു വലിയ കാടുണ്ടായിരുന്നു.കാടിന് നടുക്കായി നാലാള്‍ താഴ്ചയുള്ള കുത്തൊഴുക്കുള്ള പായലുപിടിച്ചു വഴുക്കുന്ന പാറകളുള്ള രണ്ടു പുഴകളുണ്ടായിരുന്നു.അതിനു നടുക്ക് ഒരൊറ്റ മരമുണ്ടായിരുന്നു.ആ മരത്തിനു അമ്മ മരമെന്നു തറ്റുടുത്ത ഏതോ സന്യാസി നാമകരണം ചെയ്തു.എന്തേ പുഴകള്‍ക്ക് നടുക്ക് മറ്റൊരു മരവും മുളയ്ക്കാഞ്ഞുവെന്ന് പുഴകള്‍ക്ക് അപ്പുറവുമിപ്പുറവുമുള്ളവര്‍ അന്തം വിട്ടു. ഈ ജാതിയൊരു മരം ഇക്കാണായ നാട്ടിലും പിന്നെ കാട്ടിലും കണ്ടിട്ടില്ലെന്നു അറിവുള്ളവര്‍ അത്ഭുതം കൂറി.രണ്ടു പുഴകളുടെയും ആഴങ്ങളിലേക്ക് അമ്മ മരം വേരുകളാഴ്ത്തി.സൂര്യന്റെ മുഖത്തിന്‌ നേരെ കൊമ്പുകളും ചില്ലുകളും നിവര്‍ത്തി പകലുകളില്‍ ഇലകളില്‍ നിറഞ്ഞു മഞ്ഞുത്തുള്ളികള്‍ കുടഞ്ഞെറിഞ്ഞു .അമ്മ മരം നെഞ്ചിലൊതുക്കി തലയുയര്‍ത്തി ഒരു പെണ്ണിനെ പോലെ നിറഞ്ഞു നിന്ന് ...

ഒരു ഇടവേളയെടുതോട്ടെ...

     എന്നെ പരിചയപ്പെടുത്താന്‍ , ഞാന്‍ ട്യൂഷന്‍ ടീച്ചര്‍ ആകുന്നു .വിഷ്ണു ശര്‍മയെ പോലെ കഥ പറഞ്ഞു , അവരുടെ കഥ പറഞ്ഞു പറഞ്ഞു രാജകുമാരന്മാരെ മനുഷ്യരാക്കാന്‍ എല്ലാ രാജാക്കന്മാരും എന്നോട് ആവശ്യപ്പെട്ടു. അങ്ങിനെ ഞാന്‍ കഥ പഠിച്ചു തുടങ്ങി. എന്നിട്ടും എന്റെ രാജകുമാരന്മാര്‍ക്ക് കഥ രസിക്കുന്നില്ല .രാജകുമാരിമാര്‍ക്ക് തല നിറയെ പേന്‍ കടിച്ചു. പ്രാണി കയറി പുതലിപ്പ് പോയ മര ഡസ്കിന്റെ ഇരുമ്പാണി മേലെ മുട്ടന്‍ പേനുകളെ വെച്ച് അവര്‍ തള്ള വിരല്‍ കൊണ്ട് മുട്ടി കൊന്നു.

    എന്റെ പ്രാര്‍ത്ഥനകളില്‍ കണ്ണീരുപ്പ് കയ്ച്ചു.അങ്ങിനെ ഞാന്‍ ഈ കഥകള്‍ ഒക്കെ മാറ്റി മാറ്റി എഴുതാന്‍ തീരുമാനമെടുത്തു .പഠിച്ച കഥകള്‍ വിരിപ്പായി വിരിച്ചു ഗുണം ചേര്‍ത്ത് സ്നേഹം ചാലിച്ച് പ്രാര്‍ത്ഥന പോലെ എഴുതി തുടങ്ങി .

ഇടവേളയുടെ സമയം തീരുകയാണ് .

ഒഴുകി പരക്കുമ്പോള്‍ വെള്ളമൊക്കെ തീര്‍ന്നു പോകുമെയോന്നു രണ്ടു പുഴകളും പേടിച്ചു ,പിന്നെ കടക്കണ്ണെറിഞ്ഞു രണ്ടു പേരും ഒറ്റ മരത്തിനെ കടാക്ഷിച്ചു.
ഓരോ പകലുകളിലും അവര്‍ പ്രണയിച്ചു ,ഇരുട്ടില്‍ നദിക്കു കോരിത്തരിച്ചു ,കാറ്റ് കൊണ്ട് വന്ന മരങ്ങളില്‍ അവരുടെ പ്രണയം സാധനയായി. വേരുകളിലൂടെ അമ്മ മരം അതറിഞ്ഞു.അമ്മ മരം അമ്മമരം അല്ലാതായി .അവള്‍ നെഞ്ചില്‍ നനവുള്ള പെണ്ണായി തീര്‍ന്നു.ചില്ലകളിലെന്നും വസന്തം വിരിഞ്ഞു .ഇലകള്‍ പഴുത്തു വീണില്ല .മരം നിറയെ പൂവണിഞ്ഞു .തുടുത്തും പഴുത്തതും കായ നിറഞ്ഞു ! കാവല്‍ നിന്ന പുഴകള്‍ക്ക് കുളിരുള്ള വെള്ളമായിരുന്നു .ഒരു മുതലയും ആ ആഴങ്ങളില്‍ തല ചേര്‍ത്ത് ഉറങ്ങിയതായി ,തല നരച്ച ഒരു തലയും മൊഴിഞ്ഞു തന്നില്ല . എന്നിട്ടും അമ്മ മരത്തിനെ തൊട്ടു പ്രാര്‍ത്ഥിക്കാന്‍ ഒരുത്തനും ധൈര്യം വന്നില്ല .അമ്മ മരത്തിന്റെ ചുവന്ന കായ്കള്‍ അമൃതാണെന്നു അത് ഭക്ഷിച്ചാല്‍ അമരത്വം കൈവരുമെന്നും അമ്മ മരത്തിന്റെ ഇലയിട്ടു വെന്ത വെള്ളം കൊണ്ട് കുളിച്ചാല്‍ കുഷ്ഠവും ഭേദമാകുമെന്ന് തല മൂത്തവര്‍ പറഞ്ഞു വെച്ചു.ആര്‍ക്കാണിത് ബോധ്യം വന്നതെന്ന് തിരിഞ്ഞു നടന്നവര്‍ പിറുപിറുത്തു .മൂപ്പെളയുടെ വാളാല്‍ ആ സ്വരങ്ങള്‍ ഗളഛെദം ചെയ്യപ്പെട്ടു...

വീണ്ടുമൊരു ഇടവേള കൂടെ,

     രാജാക്കന്മാര്‍ കൂലി തന്ന മുഷിഞ്ഞു നോട്ടുകള്‍ മേശപ്പുറത്തു മുഴച്ചു കിടന്നു .എന്റെ രാജകുമാരന്മാര്‍ കള്ള് കുടിച്ചിരുന്നില്ല, ഒരു പെണ്ണിന്റെയും ആകാരഭംഗി അവരെ അലട്ടിയില്ല .രാജകുമാരിമാര്‍ അടങ്ങിയൊതുങ്ങി നടന്നു .എന്റെ മുന്നില്‍ അനുസരണയോടെയിരുന്നു. എന്നിട്ടും അവരുടെ മാതാപിതാക്കള്‍ എന്റെ മുന്നില്‍ ചില്ലറത്തുട്ടുകള്‍ ഇട്ടു തന്നു എന്നോട് ആജ്ഞാപിച്ചു,

"ഇവരെ മനുഷ്യരാക്കൂ !"

     നിസ്സഹായതയുടെ ഒടുക്കത്തെ ഖന്ധികയില്‍ തപ്പി തടഞ്ഞു നിന്നവര്‍ ഞെട്ടിപ്പോയി ,ഞാനും അവരുടെ കൂടെ കൂടി .എവിടെയാണ് പിഴച്ചു തുടങ്ങുന്നതെന്നും എങ്ങിനെയാണ് അവര്‍ക്ക് ബോധിക്കാത്തവരായി ഇവര്‍ മാറുന്നതെന്നും ഞങ്ങള്‍ കൂടിയിരുന്നാലോചിച്ചു. പഠിക്കാത്ത പാഠങ്ങള്‍ മേശപ്പുറത്ത്‌ ഉറങ്ങി കിടന്നു .രാവായ രാവ് മുഴുവന്‍ അത് തന്നെയാണ് ആലോചിച്ചു കിടന്നത്.

        എത്രയോ കാലം ,എത്രയോ കാലമായി .ആ മരമിങ്ങനെ നിറഞ്ഞു നില്‍ക്കുന്നു .കടന്നു വന്ന ഓരോ പഥികനും അത്ഭുതമായി ,ജനിച്ചു വളര്‍ന്ന വാര്‍ത്തയല്ലാതായി. പറഞ്ഞു പറഞ്ഞു പതം വന്നിട്ടും പാഴാകാതെ തലയുയര്‍ത്തി നിന്ന മരം ,അമ്മ മരം ഉറങ്ങുന്നുണ്ടോ എന്ന് ആരും പറഞ്ഞു തന്നിരുന്നില്ല .ആ അപൂര്‍ണ്ണമായ അറിവിലേക്കാണ് ഞാനിപ്പോള്‍ ഉടക്കി നില്‍ക്കുന്നത്. ദിക്കറിയാനാട്ടില്‍ നിന്ന് ഒരു പുഴ എന്റെ കാലില്‍ വന്നു തൊട്ടു .ഞാന്‍ പുഴയെ അറിഞ്ഞു തുടങ്ങി .

         ശരത് പറയുന്നത് ഒരു പുഴയിലും നാം രണ്ടു വട്ടം ഇറങ്ങുന്നില്ലെന്നായിരുന്നു. എന്നിട്ടും ഈ കുളിര് എനിക്ക് ഏറെ പരിചയമുണ്ടായിരുന്നു .ദിവസങ്ങള്‍ക്കു ശേഷം എനിക്കുറക്കം വന്നു. അരണ്ട വെളിച്ചത്തില്‍ ഞാന്‍ ആകാശ ത്തിലേക്കുയര്‍ന്ന പുളിമരം കണ്ടു .കീഴെ റോഡില്‍ ചതഞ്ഞു അരഞ്ഞ പുളികള്‍ എന്റെ കാലില്‍ ഒട്ടിപ്പിടിച്ചു .ചൂട്ടു കത്തിച്ച താത്ത മുന്നില്‍ നടന്നു ,അമ്പല മുറ്റത്തെ മാങ്ങാ തപ്പി. അമ്മയുടെ വഴക്കു കേട്ട് ;അപ്പോഴേക്കും തിരുവാതിരയെ എത്ര പ്രാകിയിരുന്നു .ഇപ്പോള്‍ പുഴയുടെ നടുക്കല്‍ ,പാറ ഇടുക്കിലെ വെള്ളത്തിന് അപ്പോഴൊക്കെ വല്ലാത്ത കുളിര്, ഇരുട്ടിന്റെ നെഞ്ചിലൂടെവെളിച്ചപ്പെട്ടികള്‍
അടുക്കി വെച്ച് ഒരു തീവണ്ടികൂടെ,തിരുവാതിര കുളിക്കാന്‍ വന്ന പെണ്ണുങ്ങളോടാരോ സമയം പറഞ്ഞു .ഞാന്‍ പതുക്കെ വെള്ളത്തില്‍ ഇറങ്ങി .ശരീരത്തില്‍ നിന്നും വെളുത്ത പുക പറക്കുന്നു .എനിക്ക് കുളിരുന്നു .അതെ ഈ പുഴയില്‍ ഞാന്‍ എത്രയോ വട്ടം ഇറങ്ങിയിരിക്കുന്നു .മുങ്ങി നിവര്‍ന്നിരിക്കുന്നു .കൊല്ലങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും പുഴയില്‍ നീന്തി തുടിച്ചു.എനിക്ക് നല്ല ഭര്‍ത്താവിനെ കിട്ടട്ടെ ..ഞാന്‍ നല്ല ഭാര്യയായിരിക്കട്ടെ..

ഇടവേളകള്‍ ഇനി വേണ്ടെന്നും അവ അറുബോറാണ് എന്നും അഭിപ്രായം ...,എങ്കിലും ,

            ഇന്ന് എന്റെ കുമാരന്‍മാര്‍ക്ക് മുന്നിലെത്തിയപ്പോള്‍ എന്നിക്കെന്തോ ഒരു വല്ലാത്ത സന്തോഷം തോന്നി ,ഓരോ മുഖത്തും രണ്ടു പുഴകള്‍ , പാഠ പുസ്തകങ്ങളെ ചിതലരിക്കാന്‍ വിട്ടു ഞാന്‍ കഥ പറഞ്ഞു തുടങ്ങി "പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു വലിയ കാടുണ്ടായിരുന്നു ...............""
     ഒടുക്കം ഞങ്ങളുടെ ഭാഗ്യക്കെടുകള്‍ക്ക് അറുതി വരുത്താന്‍ എന്റെ കുമാരന്മാര്‍ അമ്മ മരം തേടി പുറപ്പെട്ടു ,ധീരന്മാര്‍ ,വീരന്മാര്‍ .സ്നേഹലോലുപര്‍ ,എന്റെ കുമാരിമാര്‍,ഏഴര വെളുപ്പിന് കുളിച്ചു ജപിക്കാന്‍ തുടങ്ങി,എനിക്ക് പണിയില്ലാതായി. കാലില്‍ തട്ടി  ലാളിക്കുന്ന പുഴയെ തേടി ഞാനിറങ്ങി പോയി .

      പണമെടുത്തില്ല ,തുണിയും ,പുസ്തകവും എന്തിനു ഭക്ഷണം പോലും, വഴികാട്ടാന്‍ ഒരു കുളിര് മാത്രം .പിന്നെ ആകാശത്തിലേക്കുയര്‍ന്ന ഒറ്റ മരത്തിന്റെ തളിരിലകള്‍ ,അതിനു കീഴെ പരുന്തുകള്‍ പാറിപ്പറന്നു പുഴ നീന്തി കടന്നു കുമാരന്മാര്‍ക്കു എന്ത് പറ്റിയെന്നു
എനിക്കറിയില്ല .എനിക്കനുവദിച്ച സമയം കഴിഞ്ഞിരുന്നുവല്ലോ?,എങ്കിലും ,ഇന്നും ,രണ്ടു പുഴകള്‍ക്ക് നടുക്കു അമ്മ മരം തലയുയര്‍ത്തി നില്‍ക്കുന്നു....

Wednesday, November 10, 2010

നിയോഗങ്ങള്‍.


"നിയോഗങ്ങളില്‍ , നിഴല്‍
വീഴാതെ സൂക്ഷിക്കു "
പുറകിലെ വഴികളില്‍ നിന്ന്
അമ്മ പ്രാര്‍ത്ഥിക്കുന്നു
പട ചോറിന്റെ പാതിയു-
മേടുത്തെന്റെ  നിയോഗങ്ങളെ,
തേടിയലയാന്‍

  
ഞാനിന്നു യാത്ര പുറപ്പെടുന്നു
പിന്‍ വിളികളില്ലാത്ത യാത്ര !
ഇന്ധനമില്ലാതെ ,
ദിക്കും ദിശയുമറിയാതെ
വഴി തെളിക്കാനാകാശദിക്കിലെയൊരറ്റ
നക്ഷത്രത്തെ കണ്പ്പാര്‍ക്കാതെ
പുഴ കാവല്‍ നില്‍ക്കുന്ന
വീട് ഉപേക്ഷിച്ചിറങ്ങുന്നു  ഞാന്‍
"ഉടല് കാക്കുക "
തിരിഞ്ഞു നോക്കാതെ
നടന്നകലുമ്പോള്‍
പാത ഉപദേശിച്ചു
"പെണ്ണല്ലാതിരിക്കുക "

ചിറകറ്റ കഴുകന്‍
വാക്കായി കൂട്ടിനു വന്നു
ഇളയതുങ്ങള്‍
പാതവക്കത്ത്
കണ്പാര്‍ത്തു നിന്നു
തിരിച്ചു വരികില്ലെന്നറിഞ്ഞിട്ടും


എന്നിട്ടും ,
നിയോഗമറിഞ്ഞില്ല
നടന്ന വഴികളിലെന്റെ
കൊലുസിന്റെ മണി പൊട്ടിച്ചിതറി
നീര് തേടിയിഴഞ്ഞെന്റെ
വേരുകള്‍ പാറയില്‍ തട്ടി
സ്തംഭിച്ചു നിന്ന് ,

ഒടുക്കം ,
ഭൂമിക്കു നെഞ്ചില്‍
ഞാനൊരു മരമായി നിന്ന്
ഇല പൊഴിച്ച്
തൊലിയുരിച്ചു
കൊമ്പുകള്‍ ഒടിച്ച്
ഉരുകിയുരുകി തീര്‍ന്നു
ഇനി ,
"നിയോഗങ്ങളില്‍ നിഴല്‍ വീണുവോ "
എന്തോ ?